തിരുവനന്തപുരം : വന്ദേഭാരത് മിഷന്റെ ഭാഗമായി നാട്ടിലെത്തുന്ന പ്രവാസികളെ വീട്ടിലെത്തിക്കാൻ നിയോഗിച്ചിട്ടുള്ള കെ.എസ്.ആർ.ടി.സി. ജീവനക്കാർ വിശ്രമിക്കുന്നത് റോഡിൽ. തിരുവനന്തപുരം വിമാനത്താവളത്തിനു മുന്നിലെ ഡിവൈഡറിൽ കിടന്നുറങ്ങുന്ന കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ ചിത്രങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.നെടുമങ്ങാട് ഡിപ്പോയിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഡ്രൈവർമാർക്കാണ് ഈ ഗതികേടുണ്ടായത്. ലോക്ഡൗണായതിനാൽ സിറ്റിയിലെ ഡിപ്പോകൾ അടച്ചിട്ടിരിക്കുന്നതിലാണ് ഇവരെ നിയോഗിച്ചത്.ആവശ്യമുള്ള ബസുകൾ രാവിലെ എത്തിക്കും. എട്ടും പത്തും മണിക്കൂർ കാത്തുകിടക്കുമ്പോഴാണ് യാത്രക്കാരെ കിട്ടുക. വിശ്രമിക്കാനും ഇടമില്ല. എയർപോർട്ടിനു മുന്നിലെ ഡിവൈഡറിലാണ് മിക്കപ്പോഴും ജീവനക്കാർ കിടക്കുന്നത്.മിക്കപ്പോഴും മറ്റു ജില്ലകളിലേക്കാണ് യാത്രപോകേണ്ടിവരുന്നത്. തിരികെ ബസ് എങ്ങും നിർത്താനും പാടില്ല. തിരികെ ഡിപ്പോയിലെത്തിച്ച് അണുനശീകരണം നടത്തേണ്ടതുണ്ട്. ആവശ്യമുള്ളപ്പോൾ മാത്രം ബസുകൾ വിളിച്ചുവരുത്തുകയോ അല്ലെങ്കിൽ വിശ്രമസൗകര്യം ഒരുക്കുകയോ ചെയ്യണമെന്ന് ജീവനക്കാർ പറയുന്നു. മാനേജ്‌മെന്റിനോട് ഈയാവശ്യമുന്നയിച്ചെങ്കിലും പരിഹാരമുണ്ടായിട്ടില്ലെന്നും ജീവനക്കാർ പറഞ്ഞു.ജീവനക്കാർക്കു വിശ്രമിക്കാൻ ഡീലക്‌സ് ബസ് എത്തിച്ചിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി. അറിയിച്ചു. പുഷ്ബാക്ക് സീറ്റുള്ള ബസിൽ ജീവനക്കാർക്കു വിശ്രമിക്കാനാകും. ഇതൊഴിവാക്കി മനഃപൂർവം റോഡിൽ കിടന്നുവെന്നാണ് അധികൃതർ പറയുന്നത്. ഒരു ഡിപ്പാർട്ട്‌മെന്റും ഇപ്പോൾ വിമാനത്താവളത്തിൽ ഭക്ഷണം വിതരണം ചെയ്യുന്നില്ല.