രണ്ടാം തവണയും പാവങ്ങൾക്ക് ഭൂമി നൽകി അയ്യൂബ്
കോഴിക്കോട്: ജില്ലയിലെ പണിക്കരങ്ങാടിയിൽ വീണ്ടും പ്രതീക്ഷയുടെ വിത്തുകൾ മുളയ്ക്കുകയാണ്. സ്വന്തമായി ഒരു തുണ്ട് ഭൂമിപോലുമില്ലാതെ വാടകവീടുകളിൽ ജീവിതം തള്ളിനീക്കുന്ന ഒൻപത് കുടുംബങ്ങൾക്ക് ഇനി സ്വന്തം വിലാസമുണ്ടാകും. അതിന് പിന്നിൽ പ്രവാസിയായ വരട്ടിയാക്ക് നമ്പിടി പറമ്പത്ത് അയ്യൂബിന്റെ വലിയ മനസ്സാണ്.
ജനശബ്ദം ന്യൂസിലൂടെ ഭൂമി സൗജന്യമായി നൽകുന്ന വിവരം പുറത്തുവന്നതോടെ നൂറിലധികം അപേക്ഷകളാണ് എത്തിയത്. അതിൽ നിന്ന് കർശനമായ മാനദണ്ഡങ്ങൾ പാലിച്ചാണ് യഥാർത്ഥ അർഹരായ ഒൻപത് കുടുംബങ്ങളെ കണ്ടെത്തിയത്. തികച്ചും നിരാലംബരും ഭൂമിയില്ലാത്തവരുമായ കുടുംബങ്ങൾക്കാണ് പരിഗണന നൽകിയത്. അടുത്ത ദിവസം നടക്കുന്ന ലഘു ചടങ്ങിൽ ഭൂമിയുടെ പ്രമാണങ്ങൾ കൈമാറും.
ഇത് അയ്യൂബിന്റെ ആദ്യത്തെ കാരുണ്യ പ്രവർത്തനം അല്ല. നേരത്തെയും ജനശബ്ദം ന്യൂസ് കണ്ടെത്തിയ പത്ത് കുടുംബങ്ങൾക്ക് അദ്ദേഹം സൗജന്യമായി ഭൂമി നൽകിയിരുന്നു. രണ്ടാം തവണയും അതേ വഴിയിലൂടെ സഹായഹസ്തം നീട്ടുകയാണ് ഈ പ്രവാസി.
കുന്ദമംഗലത്ത് ഓട്ടോഡ്രൈവറായി ജീവിതം ആരംഭിച്ച അയ്യൂബ്, ജീവിതസാഹചര്യങ്ങളോട് പൊരുതി പ്രവാസലോകത്തേക്ക് യാത്ര തിരിക്കുകയായിരുന്നു. അവിടെ ജോലി ചെയ്ത് സമ്പാദിക്കുകയും പിന്നീട് സ്വന്തമായി കച്ചവടം ആരംഭിക്കുകയും ചെയ്തു. കഠിനാധ്വാനത്തിലൂടെ നേടിയ സമ്പാദ്യമാണ് ഇന്ന് പലരുടെയും സ്വപ്നങ്ങൾക്ക് അടിത്തറയാകുന്നത്.
എന്നാൽ അയ്യൂബിന്റെ മഹത്വം സമ്പാദ്യത്തിൽ മാത്രമല്ല, മനസ്സിലാണ്.
പിതാവിന്റെ ഓർമ്മയ്ക്കായിട്ടാണ് രണ്ടാം തവണയും ഭൂമി നൽകുന്നത്. ഈ സൽപ്രവർത്തനത്തിന് പിന്നിൽ ഭാര്യയും മക്കളും ശക്തമായ പിന്തുണയായി നിൽക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
ഇന്ന് പലരും സ്വന്തം ജീവിതത്തിലേക്ക് മാത്രം ഒതുങ്ങിപ്പോകുന്ന കാലത്ത്, മറ്റൊരാളുടെ ജീവിതത്തിൽ വെളിച്ചമാകാൻ ശ്രമിക്കുന്ന അയ്യൂബ് പോലുള്ളവർ സമൂഹത്തിന് വലിയ പ്രതീക്ഷയാണ്. ഒരു തുണ്ട് ഭൂമിക്കായി ജീവിതം മുഴുവൻ കാത്തിരുന്ന കുടുംബങ്ങൾക്ക് അദ്ദേഹം നൽകുന്നത് വെറും ഭൂമിയല്സു, രക്ഷിതമായൊരു നാളെയുടെ സ്വപ്നമാണ്.

