ന്യൂ ഡൽഹി: രാജ്യത്തെ തൊഴിലില്ലാത്ത യുവജനങ്ങളെക്കുറിച്ചല്ല, വ്യാജ നിയമ ബിരുദങ്ങൾ നേടി തൊഴിൽ മേഖലയിലേക്ക് കടന്നുവരുന്നവരെ മാത്രമാണ് താൻ ‘പാറ്റകൾ’ എന്ന് വിശേഷിപ്പിച്ചത് എന്ന് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യകാന്ത് വ്യക്തമാക്കി. സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷക പദവി സംബന്ധിച്ച ഒരു ഹർജി പരിഗണിക്കുന്നതിനിടെ താൻ നടത്തിയ വാക്കാളുള്ള പരാമർശങ്ങൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും വന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും രാജ്യത്തിന്റെ പുരോഗതിയുടെ നെടുംതൂണുകളായ യുവജനങ്ങളിൽ തനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാജ സർട്ടിഫിക്കറ്റുകളുടെയും ബോസ് ബിരുദങ്ങളുടെയും സഹായത്തോടെ ബാർ കൗൺസിൽ ഉൾപ്പെടെയുള്ള പ്രൊഫഷണൽ രംഗങ്ങളിലേക്ക് നുഴഞ്ഞുകയറുന്നവരെയാണ് താൻ വിമർശിച്ചതെന്ന് സൂര്യകാന്ത് വിശദീകരിച്ചു. ബാർ കൗൺസിൽ ഓഫ് ഇന്ത്യ പോലും മുൻകാലങ്ങളിൽ ഈ വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തിയിട്ടുള്ളതാണെന്നും നിയമവ്യവസ്ഥയെ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് അത്തരക്കാരെക്കുറിച്ചുള്ള പരാമർശം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഈ പ്രസ്താവന തെറ്റായ രീതിയിൽ പ്രചരിപ്പിക്കപ്പെടുകയും സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെക്കുകയും ചെയ്തിരുന്നു.
രാജ്യത്തെ യുവശക്തിയിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും താൻ എപ്പോഴും അവരിൽ നിന്നാണ് ഊർജ്ജം ഉൾക്കൊള്ളുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പൗരന്മാരുടെ ഏത് അവകാശപോരാട്ടങ്ങൾക്കും സുപ്രീം കോടതിയുടെ വാതിലുകൾ എപ്പോഴും തുറന്നുകിടക്കുകയാണെന്നും ഈ വിഷയത്തിൽ അനാവശ്യമായ തെറ്റിദ്ധാരണകൾ പരത്തരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

