ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ന്യായമാണെന്ന ബിജെപി മുതിർന്ന നേതാവ് മുരളി മനോഹർ ജോഷിയുടെ കുറിപ്പ് പങ്കുവെച്ച് സന്ദീപ് വാര്യർ. ബിജെപി പ്രതിപക്ഷത്തിരിക്കാൻ മുതിർന്ന നേതാക്കൾ പോലും ആഗ്രഹിക്കുന്നുണ്ടെന്നും, ഇല്ലെങ്കിൽ പാർട്ടി കേവലം ഒരു ‘ഗുജറാത്തി കമ്പനി’യായി ഒതുങ്ങിപ്പോകുമെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്നും സന്ദീപ് വാര്യർ കുറിച്ചു. ബിജെപിയെ ബാധിച്ചിരിക്കുന്ന അധികാര ധാർഷ്ട്യവും അഹങ്കാരവും അധികകാലം മുന്നോട്ടുപോകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡൽഹിയിലെ ജന്തർ മന്തറിൽ സമരം ചെയ്യുന്ന പെൺകുട്ടികൾ അടക്കമുള്ള വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തുന്ന അതിക്രമങ്ങൾ വേദനാജനകമാണെന്ന് മുരളി മനോഹർ ജോഷി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പരീക്ഷാ സംവിധാനങ്ങളിലെ അപകതകളുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ ആശങ്കകൾ യാഥാർത്ഥ്യമുള്ളതാണെന്നും, ഇതിനെ ഒരു ക്രമസമാധാന പ്രശ്നമായി മാത്രം കണ്ട് ബലപ്രയോഗത്തിലൂടെ നേരിടരുതെന്നും അദ്ദേഹം കേന്ദ്ര സർക്കാരിനെ ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികളെ ക്രൂരമായി നേരിടുന്നത് ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിന് തിരിച്ചടിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഈ പ്രസ്താവന ആയുധമാക്കിയാണ് സന്ദീപ് വാര്യർ കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ രംഗത്തെത്തിയത്. രാജ്യത്തെ 15 നും 25 നും ഇടയിൽ പ്രായമുള്ള യുവജനങ്ങളുടെ മനസ്സിൽ നിന്ന് മോദി കുടിയിറങ്ങിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ് ഈ സമരങ്ങളെന്നും, ഹിന്ദി ഹൃദയഭൂമിയിലെ വിദ്യാർത്ഥികളാണ് നിലവിൽ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

