ഇന്ത്യയിലെയും ചൈനയിലെയും റഷ്യയിലെയും വായു മാലിന്യം നിറഞ്ഞതാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എതിരാളി ജോ ബൈഡനുമായി നടക്കുന്ന സംവാദത്തിനിടെയാണ് ട്രംപിന്‍റെ പരാമര്‍ശം. പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് പിന്മാറാനുള്ള തന്‍റെ തീരുമാനത്തെ സംവാദത്തിനിടെ ട്രംപ് ന്യായീകരിക്കുകയും ചെയ്തു.
ചൈനയിലേക്ക് നോക്കൂ, എത്രമാത്രം മലിനമാണ് അവിടം… റഷ്യയിലേക്ക് നോക്കൂ.. ഇന്ത്യയിലേക്ക് നോക്കൂ… അവിടങ്ങളിലെല്ലാം വായു മലിനമാണ്. പാരീസ് ഉടമ്പടി ഒരിക്കലും നീതിപരമായിരുന്നില്ല. മാത്രമല്ല, കോടിക്കണക്കിന് ഡോളര്‍ നഷ്ടം വരുത്തുന്നതായിരുന്നു അത്. അതുകൊണ്ടാണ് അതില്‍ നിന്ന് പിന്മാറിയത്- എന്ന് സംവാദത്തിനിടെ ട്രംപ് ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് തൊഴിലുകളുടേയും ആയിരക്കണക്കിന് കമ്പനികളുടേയും കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചക്കും ഞാന്‍ ഒരുക്കമായിരുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. കോവിഡ് സുരക്ഷാപ്രശ്നങ്ങളാല്‍ പരസ്പരം കൈ കൊടുക്കാതെയായിരുന്നു ട്രംപിന്‍റെയും ജോ ബെഡന്‍റെയും സംവാദം.
ട്രംപിന്‍റെ പരാമര്‍ശത്തിനെതിരെ രാജ്യത്തുനിന്ന് വന്‍ വിമര്‍ശനമാണ് ഉയരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി സുഹൃത്തെന്ന് വിശേഷിപ്പിച്ച ആളാണ് ട്രംപ്. ട്രംപിന്‍റെ പരാമര്‍ശം അപ്പോള്‍ സുഹൃത്തിനെതിരെ ആണല്ലോ എന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പരിഹസിച്ചു.