പ്രമുഖ മലയാളി പ്രവാസി വ്യവസായി പത്മശ്രീ എം എ യൂസുഫലിയുടെ ലുലു ഇന്റർനാഷണലിന്റെ ഇരുപത് ശതമാനം ആസ്തി വിറ്റുവെന്ന റിപ്പോട്ട് വ്യവസായ ലോകത്ത് ഏറെ ചർച്ചയായിരിക്കുന്നു. എന്നാൽ ഓഹരി വിറ്റതായ വാർത്ത ലുലു ഗ്രൂപ്പ് നിഷേധിച്ചിട്ടുമുണ്ട്.
ന്യൂയോർക് കേന്ദ്രമായുള്ള ലോകപ്രശസ്ത മാർകറ്റിങ് വാർത്ത വിഭാഗമായ ബ്ലൂംബെർഗ് ആണ് അതിശയോക്തി നിറഞ്ഞ ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. അബുദാബി രാജകുടുംബാംഗവും റോയൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ ശൈഖ് തഹ്‌നൂൻ ബിൻ സയിദ് അൽനിഹയാനാണ് നിക്ഷേപം നടത്തിയത്. ഒരു ബില്യൺ ഡോളർ, സുമാർ 7600 കോടി രൂപയാണ് അവർ ലുലു ഗ്രൂപ്പിൽ നിക്ഷേപം നടത്തിയിരിക്കുന്നത്.
യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദിന്റെ മകനും അബുദാബി കിരീടാവകാശിയും യു എ ഇ ഉപ സർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നിഹിയാന്റെ സഹോദരനാണ് ശൈഖ് തഹ്‌നൂൻ. വിവിധ മാധ്യമങ്ങൾ ഈ വാർത്ത പുറത്തുവിട്ടെങ്കിലും ലുലു ഗ്രൂപ്പ് ഇതിനോട് പ്രതികരിച്ചിട്ടില്ല. അതേ സമയം ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ നിക്ഷേപത്തിൽ അബുദാബി രാജകുടുബം പങ്കാളിത്തം വഹിച്ചിട്ടില്ലെന്ന സൂചനയും പുറത്തു വന്നിട്ടുണ്ട്.
ലോകത്തെ അതിസമ്പന്നരായഇന്ത്യക്കാരുടെ പട്ടികയിൽ ഒന്നാമനാണ് മലയാളിയായ എം എ യൂസുഫലി. ഏകദേശം നാല് ബില്യൺ ഡോളർ, 26, 800കോടി രൂപയാണ് ലുലു ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ആസ്തി. തൃശൂർ ജില്ലയിലെ നാട്ടികയിൽ ജനിച്ചു, ചക്രവാളങ്ങളുടെ അതിരുകൾ താണ്ടി ലോകത്തിന്റെ നെറുകയിൽ വിരാചിക്കുന്ന മുസ്‌ലിയാം വീട്ടിൽ അബ്ദുൽ ഖാദർ യൂസുഫലി എന്ന എം എ യൂസുഫലി കഷ്ടതകൾ സഹിച്ചാണ് ഉദിച്ചുപൊങ്ങിയത്. താൻ പങ്കെടുക്കുന്ന എല്ലാവേദികളിലും ഇക്കാര്യം അദ്ദേഹം തുറന്നുപറയാറുമുണ്ട്.
പത്രപ്രവർത്തകൻ എന്ന നിലയിൽ ഏറെതവണ അദ്ദേഹം പങ്കെടുത്ത പരിപാടികൾ റിപ്പോർട്ട് ചെയ്യാൻ അവസരം ഉണ്ടായിട്ടുണ്ട്. തന്റെ മുപ്പത്തിയഞ്ചാം വയസ്സിൽ അബുദാബി കേന്ദ്രമായി ലുലു ഇന്റർനാഷണൽ സ്ഥാപിച്ച യൂസുഫലി അതിന്റെ മാനേജിങ് ഡയറക്ടറുമായി. 1990 ലായിരുന്നു അത്. ഇപ്പോൾ ഏതാണ്ട് 56, 000 ജീവനക്കാറുള്ള ലുലു ഗ്രൂപ്പ് ലോകത്തെ തന്നെ പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നാണ്. ഫെഡറൽ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, കത്തോലിക്ക സിറിയൻ ബാങ്ക് എന്നിവയിൽ ലുലു ഗ്രൂപ്പിന് ഓഹരിയുണ്ട്. വിനയവും സൗഹൃദവും മുഖമുദ്ര യായി സ്വീകരിച്ച എം എ യൂസുഫലി എന്ന വടവൃക്ഷം മാതൃകയാണ്… ഒപ്പം മഹത്വവും.

നിസാർ ഒളവണ്ണ (എഡിറ്റർ ന്യൂസ് കേരള ദിനപത്രം )

