ഡല്‍ഹി അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷക സമരം പരാജയപ്പെടുത്താന്‍ നടത്തുന്ന നീക്കങ്ങള്‍ പുറത്ത്. ഹരിയാന പൊലീസ് പ്രക്ഷോഭത്തിനിടെ കലാപമുണ്ടാക്കാന്‍ അയച്ച സംഘത്തെ കര്‍ഷകര്‍ പിടികൂടി. ജനുവരി 26ന് കര്‍ഷകര്‍ നടത്താനിരിക്കുന്ന ട്രാക്ടര്‍ റാലിയില്‍ നുഴഞ്ഞ് കയറി കലാപമുണ്ടാക്കാനും കര്‍ഷക നേതാക്കളെ കൊല്ലാനുമായിരുന്നു അക്രമിയുടെ നീക്കം. ഹരിയാന പൊലീസ് അയച്ച പത്തംഗ സംഘത്തിലെ ഒരാളെയാണ് കര്‍ഷകര്‍ പിടികൂടിയത്.
റിപബ്ലിക് ദിനത്തിലെ പരിപാടികള്‍ താറുമാറാക്കാന്‍ തങ്ങളെ ഹരിയാന പൊലീസ് പരിശീലനം നല്കി അയച്ചതാണെന്ന് പിടിയിലായ അക്രമി ഏറ്റുപറഞ്ഞിട്ടുണ്ട്. നാല് കര്‍ഷകരെ കൊല്ലാന്‍ പദ്ധതിയിട്ടാണ് അക്രമി സിംഘു അതിര്‍ത്തിയിലെത്തിയതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറഞ്ഞു.
കേന്ദ്രവുമായി നടത്തിയ പത്താംഘട്ട ചര്‍ച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് അക്രമി കര്‍ഷകരുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ഇയാളെ പിടികൂടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുകയായിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ‘ജനുവരി 26 ലക്ഷ്യമിട്ടായിരുന്നു ഞങ്ങളുടെ പദ്ധതി. ഡല്‍ഹി പൊലീസ് ട്രാക്ടര്‍ റാലി തടയാന്‍ ശ്രമിക്കുമ്പോള്‍ റാലിയുടെ പിന്‍നിരയില്‍വെച്ച് തോക്കുപയോഗിച്ച് വെടിയുതിര്‍ക്കും. അവസാനിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് കൊടുക്കുന്ന അവസാന മുന്നറിയിപ്പാണത്. അവര്‍ പിന്മാറിയില്ലെങ്കില് വെടിയുതിര്‍ക്കും’, അക്രമി മാധ്യമങ്ങളോട് പറഞ്ഞു. ഇയാളുടെ മുഖം മറച്ചുവെച്ചാണ് കര്‍ഷകര്‍ മാധ്യമങ്ങളുടെ മുന്നിലെത്തിച്ചത്.
‘സമര വേദിയിലിരിക്കുന്ന നാല് പേരെ ജനുവരി 24ന് കൊല്ലാനായിരുന്നു പദ്ധതി. ഞങ്ങളെ പരിശീലിപ്പിച്ചയച്ചത് റായ് പൊലീസ് മേധാവി പ്രദീപ് സിങാണ്. അദ്ദേഹം ഞങ്ങളെ കാണാന്‍ വരുമ്പോഴെല്ലാം മാസ്ക് ധരിക്കാറുണ്ട്’, അക്രമി വിവരിച്ചു. തനിക്കൊപ്പം രണ്ട് സ്ത്രീകളടക്കം ഒമ്പത്പേര്‍ക്കൂടിയുണ്ടെന്നും ട്രാക്ടര്‍ റാലിയുടെ വിവിധ ഭാഗത്തായി നിലയുറപ്പിക്കാനായിരുന്നു തീരുമാനമെന്നും അക്രമി വ്യക്തമാക്കി. മറ്റുള്ളവരുടെ പേരുകള്‍ തനിക്ക് അറിയില്ലെന്നും അയാള്‍ പറഞ്ഞു.
സംശയം തോന്നിയപ്പോഴാണ് ഇയാളെ പിടികൂടിയതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അംഗം കെവി ബിജു പറഞ്ഞു. പൊലീസിനുവേണ്ടി ചാരപ്പണി നടത്തുകയായിരുന്നെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ജാട്ട് ആന്തോളന്‍ സമയത്ത് അക്രമം ഉണ്ടാക്കിയത് ഇവരുടെ സംഘമാണെന്ന് കുറ്റസമ്മതം നടത്തി. അക്രമിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ബിജു അറിയിച്ചു.
എന്നാല്‍ ഇയാള്‍ പറഞ്ഞത് തെറ്റായ വിവരങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റായ് പൊലീസ് സ്റ്റേഷന് മേധാവിയുടെ പേര് വിവേക് മാലിക് എന്നാണ്. പ്രദീപ് കുമാര്‍ എന്ന പേരുള്ള ഒരാളും ഇവിടെയില്ല. മനപ്പൂര്‍വ്വം കര്‍ഷകരെ വഴിതിരിച്ച് വിടാനുള്ള ശ്രമമാണോ എന്ന സംശയവും ഉയരുന്നുണ്ട്.

