ഹാഥ്‌റസ് ബലാത്സംഗ കേസിലെ പ്രതികളെ പോളിഗ്രാഫ്, ബ്രെയിന്‍ മാപ്പിംഗ് പരിശോധനക്കായി ഉത്തര്‍പ്രദേശിലെ അലീഗഡ് ജയിലില്‍ നിന്ന് ഗുജറാത്തിലെ ഗാന്ധിനഗറിലേക്ക് കൊണ്ടുപോയി. കേസ് അന്വേഷിക്കുന്ന സി.ബി.ഐയാണ് പ്രതികളെ പരിശോധനക്ക് കൊണ്ടുപോയതെന്ന് ജയില്‍ സൂപ്രണ്ട് പറഞ്ഞു.
മേല്‍ജാതിയില്‍പ്പെട്ട നാലു യുവാക്കള്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത ദലിത് പെണ്‍കുട്ടി സെപ്റ്റംബര്‍ 29 നായിരുന്നു മരിച്ചത്. പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ അനുമതിയില്ലാതെ 30ന് പുലര്‍ച്ചെ പൊലിസ് സംസ്‌കരിക്കുകയായിരുന്നു. ഇത് വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. 19 കാരിയുടെ മരണത്തിന് മൂന്നു ദിവസം മുന്‍പ് തന്നെ നാല് പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു.
ഹാഥ്‌റസ് കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് നേരത്തേ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസുമാരായ രാജന്‍ റോയ്, പങ്കജ് മിതല്‍ എന്നിവരടങ്ങിയ അലഹബാദ് ഹൈക്കോടതിയിലെ ലഖ്നോ ബെഞ്ചാണ് സി.ബി.ഐയോട് കേസന്വേഷണത്തിന്റെ തല്‍സ്ഥിതി അറിയിക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ സംഭവം നടന്ന് രണ്ട് മാസം കഴിഞ്ഞിട്ടും സി.ബി.ഐ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടില്ല.
കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെ ഭൗതിക ശരീരം സംസ്‌കരിച്ച വിഷയം കോടതി സ്വമേധയാ പരിഗണിച്ചിരുന്നു. ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാതെ അര്‍ധരാത്രിയില്‍ സംസ്‌കാരം നടത്തിയത് ഇരയുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും മനുഷ്യാവകാശങ്ങളുടെ ലംഘംനമായി കോടതി പറഞ്ഞിരുന്നു.