രജനികാന്തിന്റെ ഇളയ മകൾ ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഡ്രൈവറും വീട്ട് ജോലിക്കാരിയും അറസ്റ്റിൽ. ചെന്നൈ പോയസ് ഗാർഡനിലുള്ള ഐശ്വര്യയുടെ വസതിയില്‍ നിന്നാണ് ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയത്.
വീട്ടുജോലിക്കാരി ഈശ്വരി, ഡ്രൈവർ വെങ്കിടേശൻ എന്നിവരാണ് അറസ്റ്റിലായത്. അവരുടെ പക്കൽ നിന്ന് 100 പവൻ സ്വർണാഭരണങ്ങൾ, 30 ഗ്രാം വജ്രാഭരണങ്ങൾ, 4 കിലോ വെള്ളി, വസ്തു രേഖ എന്നിവ കണ്ടെടുക്കുകയും ചെയ്തു.18 വർഷമായി ഐശ്വര്യയുടെ വീട്ടിൽ ജോലി ചെയ്ത് വരികയായിരുന്ന ഈശ്വരി വെങ്കിടേശന്റെ സഹായത്തോടെ പോയസ് ഗാർഡനിലെ വസതിയിൽ സൂക്ഷിച്ചിരുന്ന ലോക്കറിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. മോഷ്ടിച്ച സാധനങ്ങൾ വിറ്റ് ഇവർ ചെന്നൈയിൽ വീട് വാങ്ങിയതായും പോലീസ് വ്യക്തമാക്കി.
ചെന്നൈയിലെ സെന്‍റ്.മേരീസ് റോഡിലുള്ള കൃപ അപ്പാര്‍ട്ട്മെന്‍റിലെ ലോക്കറിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. 2022 ഏപ്രിൽ മാസത്തിൽ പോയസ് ഗാർഡനിലുള്ള തന്‍റെ വീട്ടിലേക്ക് ലോക്കർ മാറ്റി. സെന്‍റ് മേരീസ് റോഡിലുള്ള അപാർട്മെന്‍റിലായിരുന്നു ലോക്കറിന്‍റെ താക്കോൽ സൂക്ഷിച്ചിരുന്നത്. ഈ വർഷം ഫെബ്രുവരി 10 ന് ലോക്കർ തുറന്നപ്പോൾ വിവാഹം കഴിഞ്ഞ് 18 വർഷമായി സ്വരുക്കൂട്ടിയ ആഭരണങ്ങളിൽ ചിലത് നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.