കോഴിക്കോട് : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ചില വാർഡുകളിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണം തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ.
കോഴിക്കോട് കോർപറേഷനിലെ കൊളത്തറ, പയ്യാനക്കൽ പ്രദേശങ്ങൾ ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽ ചേർന്ന സർവ്വ കക്ഷി യോഗത്തിൽ ആണ് ഇത്തരമൊരു ആശങ്ക ഉയർന്നത്.
മേയർ തോട്ടത്തിൽ രവീന്ദ്രൻ, എം എൽ എ മാരായ ഡോ. എം കെ മുനീർ, വി കെ സി മമ്മദ് കോയ, കൗൺസിലർമാരായ സയ്യിദ് ഷമീൽ തങ്ങൾ, എം കുഞ്ഞാമുട്ടി, എം വി മൊയ്‌തീൻ, കെ എം റഫീഖ്, കോർപ്പറേഷൻ സെക്രട്ടറി, ആരോഗ്യ പ്രവർത്തകർ, സിറ്റി പോലീസ് അസി കമ്മീഷണർ എ ജെ ബാബു, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, റസിഡെന്റസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ജില്ലയിലെ 12 ഗ്രാമപഞ്ചായത്തുകളിലെ 15 വാര്‍ഡുകളിലും കോഴിക്കോട് കോര്‍പറേഷനിലെ ഏഴ് വാര്‍ഡുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടിരുന്നു. കിഴക്കോത്ത് (12-ാം വാര്‍ഡ്), വേളം (16), ആയഞ്ചേരി (2), ഉണ്ണികുളം (6), മടവൂര്‍ ( 6), അഴിയൂര്‍ (4,5), ചെക്യാട് (10), തിരുവള്ളൂര്‍ (14), നാദാപുരം (15), ചങ്ങരേത്ത് (3), കായക്കൊടി (6,7,8), എടച്ചേരി (16) എന്നീ ഗ്രാമപഞ്ചായത്തുകളിലെയും കോഴിക്കോട് കോര്‍പ്പറേഷനിലെയും (42, 43, 44, 45, 54, 55, 56 വാര്‍ഡുകള്‍) കോവിഡ് ഹോട്‌സ്‌പോട്ടായ വാര്‍ഡുകളിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.
ഭക്ഷ്യ /അവശ്യ വസ്തുക്കള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ രാവിലെ 8 മുതല്‍ 11 മണിവരെയും പൊതുവിതരണ സ്ഥാപനങ്ങള്‍ രാവിലെ 8 മുതല്‍ 2 മണിവരെയും മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂ എന്നുമുള്ള തീരുമാനം തിരിച്ചടിയാകുമെന്നാണ് യോഗത്തിൽ ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടിയത്. ഈ സ്ഥലങ്ങളിൽ മത്സ്യം, മാംസം, എന്നിവയുടെ വില്പന പൂർണ്ണമായും നിരോധിച്ചത് ശരിയല്ലെന്നും അവർ ചൂണ്ടിക്കാട്ടി.
കടകളുടെ സമയം കുറച്ചത് അശാസ്ത്രീയമാണ്. സമയം ചുരുക്കുന്നതിനു അനുസരിച്ചു ആളുകളുടെ തിരക്ക് ഇരട്ടിയായി വർധിക്കും. ഇത് സാമൂഹ്യ അകലം പാലിക്കുന്നതിന് തടസ്സമാണ്. കൂടുതൽ സമയം ലഭിക്കുക വഴി ആളുകൾ കടകളിൽ എത്തുന്നത് പല സമയങ്ങളിലായി മാറും.
മത്സ്യവും മാംസവും നിരോധധിച്ചത് കാരണം ആവശ്യക്കാർ മറ്റു പ്രദേശങ്ങളെ ആശ്രയിക്കുന്നു. ഇത് യാത്രയുടെ അകലം കൂടാനും മറ്റുസ്ഥലങ്ങളിൽ തിരക്ക് വർധിക്കാനും ഇടവരുത്തും. യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.