കോഴിക്കോട് ചാത്തമംഗലം കെട്ടാങ്ങൾ അങ്ങാടിയിൽ ഒറ്റ നമ്പർ ലോട്ടറിയുടെ വൻസംഘം പോലീസ് പിടിയിൽ. മൊബൈൽ കടയുടെ മറവിൽ ആയിരുന്നു ഒറ്റ നമ്പർ ലോട്ടറി വിൽപ്പന നടത്തിയിരുന്നത്.അരീക്കോട് ഉള്ള ഒരു സംഘം ആണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത് എന്ന് കുന്ദമംഗലം പോലീസ് വ്യക്തമാക്കി. ആളുകളെ കബളിപ്പിച്ചു പണം തട്ടുന്ന ഇതിന് ഒരുപാട് പേര് ബലിയാടായി കഴിഞ്ഞെന്നാണ് അറിയാൻ കഴിഞ്ഞത്.കുന്ദമംഗലം എസ് എച്ച് ഒ ശ്രീകുമാർ,പോലീസ് സബ് ഇൻസ്പെക്ടർ മുഹമ്മദ് അഷറഫ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘം ആണ് ചാക്കുമുണ്ടിൽ വീട്ടിൽ ബിപിൻ (26 ) എന്ന പ്രതിയെ പിടികൂടിയത്. ഇയാളുടെ കയ്യിൽ നിന്നും 3750 രൂപ പിടിച്ചെടുത്തു. പ്രതിയെ കുന്ദമംഗലം കോടതിയിൽ ഹാജരാക്കി. താൻ കടയിൽ പണിയെടുക്കുന്ന ആൾ മാത്രമാണെന്ന് പ്രതി മജിസ്ട്രേറ്റിനോട് പറയുകയുണ്ടായി. ഇതോടെ കടയുടമയെ കണ്ടുപിടിച്ചു അയാളുടെ പേരിലും കേസെടുക്കാൻ കോടതി നിർദേശിച്ചു. ഇതൊരു വലിയ റാക്കറ്റ് ആണെന്നും ഇതിനു പിന്നിൽ ഇനിയും ആളുകൾ ഉണ്ടെന്നുമുള്ള നിഗമനത്തിലാണ് പോലിസ്. അന്വേഷണം കൂടുതൽ ഊർജിതമാക്കാനുള്ള നീക്കത്തിലാണ് പോലിസ്.
ഒറ്റ നമ്പർ ലോട്ടറിയുടെ മറവിൽ വൻ തട്ടിപ്പ്: പ്രതിയെ അറസ്റ്റ് ചെയ്ത് കുന്ദമംഗലം പോലീസ്

