
കോഴിക്കോട്: കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിലും, പൊതുസമൂഹത്തിന് ഭീഷണിയാവുന്ന രീതിയിലുള്ള പ്രവർത്തികളിലും, മോഷണത്തിലും ഏർപ്പെട്ട കോഴിക്കോട് കരുവിശ്ശേരി സ്വദേശി മുണ്ടിയാട്ടുതാഴം വീട്ടിൽ ജോഷിത്ത് (30 വയസ്സ്)എന്ന യുവാവിനെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്.കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധിയികളിലായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ആളുകളുമായി കൂട്ടുകൂടി സംഘശക്തിയായും, ഒറ്റയ്ക്കും അമ്പലങ്ങളിലും, പൂട്ടിയിട്ട കടകളിലും, മൊബൈൽ ടവറിൻെറ ബാറ്ററികളും, വാഹനങ്ങളും മറ്റും മോഷണം നടത്തിയതിനും, കവർച്ച നടത്തിയതിനും മറ്റുമായി പ്രതിയുടെ പേരിൽ ചേവായൂർ, മാവൂർ, കാക്കൂർ, അത്തോളി, കുന്ദമംഗലം, നടക്കാവ്, തളിപ്പറമ്പ്, നല്ലളം, കൊണ്ടോട്ടി എന്നീ പോലീസ് സ്റ്റേഷനുകളിലായി 21 ഓളം കേസ്സുകൾ നിലവിലുണ്ട്.മോഷണം ഹരമാക്കിമാറ്റി ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്ത് പൊതുസമൂഹത്തിന് ഭീഷണിയാവുകയും, തുടർച്ചയായി മോഷണക്കേസുകളിൽ കേസുകളിൽ ഉൾപ്പെട്ടുവരുന്ന പ്രതി ചേവായൂർ പോലീസ് സ്റ്റേഷനിലെ റൌഡി ലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തിയാണ്. പ്രതി തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് പ്രതിക്കെതിരെ ചേവായൂർ പോലീസ് നടപടി സ്വീകരിച്ചത്. ചേവായൂർ സ്റ്റേഷൻ പരിധിയിലെ അറിയപ്പെടുന്ന റൌഡിയായ പ്രതിക്കെതിരെ ചേവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ സമർപ്പിച്ച ശുപാർശയിലാണ് ഡി.ഐ.ജി. & കമ്മിഷണർ കോഴിക്കോട് സിറ്റി ഒരു വർഷത്തേക്ക് നടുകടത്തൽ ഉത്തരവ് പുറപ്പെടുവിച്ചത്.