കുന്ദമംഗലം: ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിലെ കാറ്ററിങ് യൂണിറ്റുകൾ, ഹോട്ടലുകൾ, കൂൾ ബാറുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പ് വ്യാപക ശുചിത്വ പരിശോധന നടത്തി.
ഭക്ഷണം പാചകം ചെയ്യുന്ന ജീവനക്കാരുടെ ഹെൽത്ത് കാർഡുകൾ, കുടിവെള്ള പരിശോധന റിപ്പോർട്ടുകൾ, മാലിന്യ നിർമാർജന സംവിധാനങ്ങൾ, ശുചിമുറികളുടെ അവസ്ഥ, പുകവലി നിരോധന ബോർഡുകളുടെ പ്രദർശനം എന്നിവ പരിശോധനാ സംഘം വിലയിരുത്തി.
പരിശോധനയിൽ ഫ്രീസർ വൃത്തിഹീനമായി സൂക്ഷിച്ചതിനും സ്ഥാപന പരിസരത്ത് കൊതുക് വളരാൻ സാധ്യതയുള്ള സാഹചര്യം സൃഷ്ടിച്ചതിനും ഒരു കാറ്ററിങ് സെന്ററിന് 3,000 രൂപ പിഴ ചുമത്തി. കൂടാതെ പൊതുജനാരോഗ്യ നിയമപ്രകാരം രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.
പൊതുസ്ഥലത്ത് പുകവലിച്ച ഒരാളിൽ നിന്നും സമീപത്തെ കടയിൽ പുകവലിക്ക് സൗകര്യമൊരുക്കിയതിനും COTPA നിയമപ്രകാരം പിഴ ഈടാക്കി.
കുന്ദമംഗലം ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. വി. അർച്ചനയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം.ജി. സജീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.പി. സജീവൻ, നെൽസൻ ടി.എൻ., ദീപിക പി., അക്ഷയ് കുമാർ സി.പി. എന്നിവർ പങ്കെടുത്തു.
ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യവും ഉറപ്പാക്കുന്നതിനായി ഇത്തരത്തിലുള്ള പരിശോധനകൾ തുടരുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
കുന്ദമംഗലത്ത് ആരോഗ്യ വകുപ്പ് പരിശോധന കർശനമാക്കി; കാറ്ററിങ് സെന്ററിന് പിഴ

