പന്തീരാങ്കാവ്: ഗൾഫ് രാജ്യങ്ങളിൽ എംഡിഎംഎ ഇടപാടുകൾ നടത്തി കുവൈറ്റ് ജയിലിലടക്കം ശിക്ഷ അനുഭവിച്ച ‘കുവൈറ്റ് ഭായ്ജാൻ’ എന്നറിയപ്പെടുന്ന ഫൈസാൻ ഖാൻ (28) പന്തീരാങ്കാവിൽ എക്സൈസിന്റെ പിടിയിലായി. ഉത്തർപ്രദേശ് ബറെയിലി ജില്ലയിലെ രാസചൗക്ക്ഖാൻ സ്വദേശിയാണ് ഫൈസാൻ ഖാൻ.
എക്സൈസ് വകുപ്പ് കേരളത്തിൽ നടത്തിവരുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് ഇൻസ്പെക്ടർ എസ് ശരത്തിന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സംഘവും കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളും സംയുക്തമായി നടത്തിയ ഓപ്പറേഷന്റെ ഭാഗമായാണ് ഞായർ പുലർച്ചെ ഒന്നോടെ പന്തീരാങ്കാവിൽ വെച്ച് ഫൈസാൻ ഖാൻ പിടിയിലായത്. ഇയാളിൽ നിന്നും 22.2765 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം കണ്ടെടുത്തു.
ഗൾഫ് രാജ്യങ്ങളിൽ എംഡിഎംഎ വിതരണം നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ഫൈസാൻ ഖാൻ.
കേരളത്തിലേക്ക് ലഹരി കടത്ത് ബിസിനസ് വ്യാപിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് എക്സൈസ് സംഘം വിദഗ്ധമായി ഫൈസൽ ഖാനെ പിടികൂടുന്നത്. ഫൈസാൻ ഖാൻ ഉൾപ്പെട്ട കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി കടത്ത് സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള വിവരങ്ങൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
എഇഐ ഗ്രേഡ് ഓഫീസർ കെ പ്രവീൺകുമാർ, പ്രിവന്റി ഗ്രേഡ് ഓഫീസർ എസ് ആർ ദീൻദയാൽ, സിഇഒമാരായ സി പി ജിഷ്ണു, കെ വൈശാഖ്, കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ സിഇഒമാരായ പി പി ജിത്തു, പി അജിത്ത്, പി എസ് അഷിൽദ്, ഡ്രൈവർ കെ പി ശ്രീജിത്ത് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

