തിരുവനന്തപുരം∙ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രതിഷേധിച്ച ഡെലിഗേറ്റുകൾക്കെതിരെ കലാപകുറ്റത്തിന് കേസെടുത്തു. വിദ്യാർത്ഥികൾ ഉൾപ്പടെ 30 ഓളം പേർക്കെതിരെയാണ് കേസെടുത്തത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയുടെ റിസർവേഷനെച്ചൊല്ലിയായിരുന്നു പ്രതിഷേധം. റിസര്‍വേഷന്‍ ചെയ്തിട്ട് പോലും പലർക്കും സിനിമ കാണാൻ സാധിക്കാതിരുന്നതിനെ തുടർന്നായിരുന്നു ബഹളം.
12ന് ടാഗോര്‍ തിയേറ്ററിൽ വെച്ച് നടന്ന നൻപകൽ നേരത്ത് മയക്കത്തിന്റെ പ്രദർശനം കാണാൻ രാവിലെ 10 മുതൽ പ്രേക്ഷകർ കാത്തുനിൽപ്പ് തുടങ്ങിയിരുന്നു. പിന്നീട് വേദിയിൽ ക്യൂവില്‍ നിന്നവര്‍ക്ക് ചിത്രം കാണാനായില്ലെന്ന ആരോപണവുമായി നിരവധി ഡെലിഗേറ്റുകൾ പ്രതിഷേധവും നടത്തി. പ്രതിഷേധിച്ചവരെ ബലം പ്രയോഗിച്ചാണ് പൊലീസ് തിയേറ്റർ പരിസരത്ത് നിന്നു നീക്കിയത്.