കൊച്ചി: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ ആസ്പദമാക്കി ടിവി ചാനൽ പരിപാടി അവതരിപ്പിച്ചതിനെ തുടർന്ന് സൈബർ ആക്രമണവും വധഭീഷണിയും നേരിട്ട മാധ്യമപ്രവർത്തക അപർണ കുറുപ്പിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.
ജസ്റ്റിസ് ബെച്ചു കുരിയൻ തോമസിന്റെ ബെഞ്ചാണ് അപർണ കുറുപ്പ് സമർപ്പിച്ച പോലീസ് പ്രൊട്ടക്ഷൻ ഹർജി പരിഗണിച്ചത്. അപർണ കുറുപ്പിനും അവരുടെ താമസസ്ഥലത്തിനും ചുറ്റുപാടിനും കൃത്യമായ പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് കോടതി കർശനമായി നിർദ്ദേശിച്ചു. കാന്തപുരത്തിന്റെ പരാമർശത്തിനെതിരെ ചാനൽ പരിപാടിയിലൂടെ വിമർശനം ഉന്നയിച്ചതിന് പിന്നാലെ ഇവർക്കെതിരെ സംഘടിതവും ബോധപൂർവ്വവുമായ സൈബർ ആക്രമണങ്ങൾ ഉണ്ടായ കാര്യം കോടതിയെ ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ.

