നിയമസഭ തെരഞ്ഞെടുപ്പ്: സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശം
ജില്ലയില്‍ സുഗമവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനായി സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും ചെലവ് നിരീക്ഷിക്കുന്നതിനായി നിയോഗിക്കപ്പെട്ട സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്ന് ചെലവ് നിരീക്ഷകര്‍ നിര്‍ദ്ദേശം നല്‍കി. അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഓഫീസര്‍മാര്‍, സ്‌ക്വാഡ് മേധാവികള്‍ എന്നിവരുടെ യോഗം കലക്ട്രേറ്റില്‍ ചേര്‍ന്ന് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സാംബശിവ റാവു, മുഹമ്മദ് സാലിക് പര്‍വേസ്, ശ്രീറാം വിഷ്ണോയ്, വിഭോര്‍ ബദോനി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.അജീഷ്, ജില്ലാ സിറ്റി, റൂറല്‍ പോലീസ് മേധാവികളായ എ.വി ജോര്‍ജ്, ഡോ.എ ശ്രീനിവാസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും പൊതുയോഗങ്ങളും മറ്റ് പ്രചാരണ പരപാടികളും സൂഷ്മമായി നിരന്തരം നിരീക്ഷിക്കും. പൊതുയോഗങ്ങളും റാലികളും വീഡിയോയില്‍ പകര്‍ത്താന്‍ സ്‌ക്വാഡുകള്‍ രംഗത്തുണ്ടാവും. പ്രചാരണത്തിന് ഉപയോഗിക്കുന്ന സാധന സാമഗ്രികളുടെ ചെലവ് നിശ്ചയിച്ച് സ്ഥാനാര്‍ത്ഥികളുടെയും പാര്‍ട്ടികളുടെയും ചെലവ് ഇനത്തില്‍ ഉള്‍പ്പെടുത്തും. 30.8 ലക്ഷം രൂപയാണ് സ്ഥാനാര്‍ത്ഥിക്ക് ആകെ ചെലവാക്കാവുന്നത്. പോസ്റ്ററുകളും ലഘുലേഖകളും തയ്യാറാക്കുമ്പോള്‍ അവയുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. സ്ഥാനാര്‍ത്ഥികള്‍ ചെലവ് കണക്കിന്റെ പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് ചെലവിന് മാത്രമായി പ്രത്യേകം ബാങ്ക് അക്കൗണ്ടും തുടങ്ങേണ്ടതാണ്. രേഖകളില്ലാതെ പണം കൈവശം വക്കുന്നത് തടയാന്‍ പ്രത്യേകം സ്‌ക്വാഡുകളെ ചുമതലപ്പെടുത്തയിട്ടുണ്ട്. ധനകാര്യ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനായി സ്ഥാനാര്‍ത്ഥിക്ക് ഒരു ഏജന്റിനെ നിയോഗിക്കാവുന്നതാണ്.
സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കെ.പി മനോജന്‍, വിവിധ നോഡല്‍ ഓഫീസര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയില്‍ ഇതുവരെ നീക്കം ചെയ്തത് 59130 പ്രചാരണ സാമഗ്രികള്‍
ജില്ലയില്‍ മാതൃക പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട് പൊതു സ്ഥലങ്ങളില്‍ നിന്ന് ഇതുവരെ 59130 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. 302 ചുവരെഴുത്തുകള്‍, 40700 പോസ്റ്ററുകള്‍, 5755 ബാനറുകള്‍, ഫ്‌ളെക്‌സ് ബോര്‍ഡുകള്‍, 12373 കൊടി തോരണങ്ങള്‍ എന്നിങ്ങനെയാണ് നീക്കം ചെയ്തത്.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി
നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടത്തി. ഓരോ നിയമസഭാ മണ്ഡലത്തിലും ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കണ്‍ട്രോള്‍ യൂനിറ്റുകള്‍, ബാലറ്റ് യൂനിറ്റുകള്‍, വിവിപാറ്റ് മെഷീനുകള്‍ എന്നിവ ഇ.എം.എസ് സോഫ്റ്റ് വെയറിന്റെ സഹായത്തോടെ തരംതിരിക്കുന്ന പ്രക്രിയയാണിത്. ഇതുപ്രകാരം ജില്ലയില്‍ മാനന്തവാടി നിയോജക മണ്ഡലത്തില്‍ 299 ബൂത്തുകളിലേക്ക് 19.5 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 358 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 33.5 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 400 വിവിപാറ്റുകളും അനുവദിച്ചിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ 333 ബൂത്തുകളിലേക്ക് 19.5 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 398 വീതം ബാലറ്റ് യൂനിറ്റുകളും കണ്‍ട്രോള്‍ യൂനിറ്റുകളും 33.5 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 445 വിവിപാറ്റുകളും അനുവദിച്ചിട്ടുണ്ട്. കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ 316 ബൂത്തുകളിലേക്ക് 378 വീതം ബാലറ്റ് യൂനിറ്റുകളും കണ്‍ട്രോള്‍ യൂനിറ്റുകളും 422 വിവിപാറ്റുകളും അനുവദിച്ചിട്ടുണ്ട്. ജില്ലയില്‍ മൊത്തം 948 പോളിംഗ് ബൂത്തുകളിലേക്കായി 1137 ബാലറ്റ് യൂനിറ്റുകളും, 1177 കണ്‍ട്രോള്‍ യൂനിറ്റുകളും, 1271 വിവിപാറ്റുകളുമാണ് അനുവദിച്ചിട്ടുണ്ട്.
ചടങ്ങില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.രവി കുമാര്‍, റിട്ടേണിംഗ് ഓഫീസര്‍മാരായ സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ)മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) ഷാമിന്‍ സെബാസ്റ്റിന്‍, അസിസ്റ്റന്റ് കളക്ടർ ഡോ. ബൽപ്രീത്‌സിംഗ് , രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനം ആരംഭിച്ചു
നിയമസഭ തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം ആരംഭിച്ചു. കല്‍പ്പറ്റ നിയോജമണ്ഡലത്തിലെ പരിശീലനം സെന്റ് ജോസഫ് കോണ്‍വെന്റ് സ്‌കൂളില്‍ നടന്നു. 537 പ്രിസൈഡിങ് ഓഫീസര്‍മാര്‍, പോളിങ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് പരിശീലനം നേടിയത്. കല്‍പ്പറ്റ നിയോജമണ്ഡലം റിട്ടേണിംഗ് ഓഫീസര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍ നേതൃത്വം നല്‍കി. തിരഞ്ഞെടുപ്പ് നടപടി ക്രമം, ഇലക്ട്രോണിക് വോട്ടിംഗ് മെഷിന്‍ ഉപയോഗം എന്നിവയിലാണ് ആദ്യഘട്ടം ക്ലാസ് നല്‍കിയത്.
സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലേത് 16,17 തീയതികളില്‍ സുല്‍ത്താന്‍ ബത്തേരി മാര്‍ ബാസിലിയേസ് കോളേജ് ഓഫ് എജ്യൂക്കേഷനിലും, മാനന്തവാടി നിയോജക മണ്ഡലത്തിലേത് 18,19 തീയതികളില്‍ മാനന്തവാടി സെന്റ് പാട്രിക്‌സ് സ്‌കൂളിലും നടക്കും.