ന്യൂ ഡൽഹി: ജോൺ ബ്രിട്ടാസ് എംപിയെ തൃണമൂൽ കോൺഗ്രസ് അംഗം സുഷ്മിത ദേവ് ‘ലുങ്കി വാല’ എന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിൽ രാജ്യസഭയിൽ വൻ പ്രതിഷേധം. രാജ്യസഭയിൽ വിഷയം ഉന്നയിച്ച ബ്രിട്ടാസ്, മലയാളിയെന്ന നിലയിൽ ഓരോ നിമിഷവും അഭിമാനത്തോടെയാണ് ജീവിക്കുന്നതെന്ന് വ്യക്തമാക്കി. തന്നെ അപമാനിച്ച അംഗം നിരന്തരം ശല്യപ്പെടുത്തുകയും ‘ലുങ്കി വാല’ എന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്തതായി അദ്ദേഹം സഭയെ അറിയിച്ചു. സംഭവത്തിൽ സുഷ്മിതാ ദേവിനെതിരെ ജോൺ ബ്രിട്ടാസ് രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണന് അവകാശലംഘന നോട്ടീസ് നൽകി.
സംഭവത്തെ തുടർന്ന് രാജ്യസഭയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. എല്ലാ അംഗങ്ങളും തുല്യരാണെന്നും സ്ഥലഭേദങ്ങളില്ലെന്നും വ്യക്തമാക്കിയ കേന്ദ്രമന്ത്രി കിരൺ റിജിജു, രാജ്യവിരുദ്ധമായതോ വ്യക്തിപരമായതോ ആയ വിരോധങ്ങൾ അംഗീകരിക്കാനാവില്ലെന്നും പറഞ്ഞു. എന്നാൽ സുഷ്മിത ദേവിനും ചില പരാതികളുണ്ടെന്നും ആ ഭാഗം കൂടി കേൾക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുടർന്ന് ജോൺ ബ്രിട്ടാസിനെ മാത്രം സംസാരിക്കാൻ അനുവദിച്ചതിൽ പ്രതിഷേധിച്ച് ബിജെപി അംഗങ്ങൾ സഭയിൽ ബഹളം വെച്ചു. ഇതിനിടെ സുഷ്മിത ദേവ് ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദയുടെ അടുത്ത് ചെന്ന് തന്റെ ഭാഗം വിശദീകരിക്കുകയും പരാതി പറയുകയും ചെയ്തു. ഭരണ-പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭയുടെ നടപടികൾ ഉച്ചയ്ക്ക് രണ്ട് മണി വരെ നിർത്തിവെച്ചു.

