കോഴിക്കോട് : കൊറോണ വൈറസ് രോഗബാധ പരിശോധന നടത്തുന്ന സ്വകാര്യലാബുകൾക്കുള്ള മാർഗനിർദ്ദേശങ്ങൾ ജില്ലാ കലക്ടർ സാംബശിവ റാവു പുറപ്പെടുവിച്ചു. ജില്ലാസർവ്വൈലൻസ് ഓഫീസർ കോവിഡ് പരിശോധന നടത്തുന്ന സ്വകാര്യലാബുടമകളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിക്കേണ്ടതാണ്.
സ്വകാര്യ ലാബുകളിൽ കോവിഡ് പരിശോധനക്കെത്തുന്ന എല്ലാവരുടേയും വിശദാംശങ്ങളും പരിശോധനാഫലവും ഈ വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി ജില്ലാസർവ്വൈലൻസ് ഓഫീസർക്ക് കൈമാറേണ്ടതാണ്. കോവിഡ് പരിശോധനക്കെത്തുന്ന വ്യക്തികൾ നിർബന്ധമായും നിരീക്ഷണത്തിൽ കഴിയുന്നുവെന്ന് ജില്ലാ സർവ്വൈലൻസ് ഓഫീസർ ഉറപ്പുവരുത്തേണ്ടതാണ്.
ഈ നിബന്ധനകൾ പാലിക്കപ്പെടാത്ത ലാബുകളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെയുള്ളനടപടികൾ സ്വീകരിക്കുന്നതാണെന്നും കലക്ടർ അറിയിച്ചു. കോവിഡ് രോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ കോവിഡ് പരിശോധന വ്യാപകമായി നടത്തുന്നതിന് സർക്കാർ സ്വകാര്യലാബുകൾക്ക് അനുമതി നൽകിയിരുന്നു.ഈ സാഹചര്യത്തിലാണ് സ്വകാര്യലാബുകൾ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

