വിവാദമായ കടൽകൊല കേസിൽ ഇറ്റാലിയൻ നാവികർക്ക് എതിരായ കേസ് നടപടികൾ സുപ്രീം കോടതി അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ഉത്തരവ് ഉടൻ പുറപ്പെടുവിക്കും.കടൽക്കൊല ഇരകൾക്ക് നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളിൽ സർക്കാരിന് തീരുമാനമെടുക്കാമെന്ന് കേന്ദ്ര സർക്കാർ ഇന്ന് കോടതിയെ അറിയിച്ചു. കടൽക്കൊല കേസിൽ ബോട്ടിലുണ്ടായിരുന്ന എല്ലാവർക്കും നഷ്ടപരിഹാരം വേണമെന്ന് ആവശ്യത്തെ എതിർക്കില്ലെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു.
നഷ്ടപരിഹാരം എങ്ങനെ വിഭജിക്കണമെന്നത് സംബന്ധിച്ച് സർക്കാരിന് തീരുമാനമെടുക്കാം. കോടതി തീരുമാനം അനുസരിച്ചുള്ള 10 കോടി രൂപ നഷ്ടപരിഹാരം ഇറ്റലി കൈമാറിയെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.