കൊച്ചി: മരുമകളും വിദ്യാഭ്യാസ വായ്പയെടുത്ത് പഠിക്കുന്ന പേരക്കുട്ടിയും ജീവനാംശം നൽകണമെന്ന് ആവശ്യപ്പെട്ട് 83 കാരിയായ പെൻഷൻകാരി ഫയൽ ചെയ്ത ഹർജി ഹൈക്കോടതി തള്ളി. നിയമപരമായി മരുമകൾക്ക് അത്തരമൊരു ബാധ്യതയില്ലെന്നും, മുത്തശ്ശിയെ സംരക്ഷിക്കണമെന്ന് പേരക്കുട്ടിയോട് പറയാനാകില്ലെന്നും ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ വ്യക്തമാക്കി. പേരക്കുട്ടി സംരക്ഷിക്കണമെന്ന യുക്തിരഹിതമായ ആവശ്യം മുത്തശ്ശിയിൽനിന്ന് ഉണ്ടാകുന്നത് ശരിയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
മരുമകൾക്കും 22 വയസ്സുള്ള പേരക്കുട്ടിക്കും തന്നെ സംരക്ഷിക്കാൻ ബാധ്യതയുണ്ടെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശിനിയായ ഫിഷറീസ് വകുപ്പ് മുൻ ഉദ്യോഗസ്ഥയാണ് ഹൈക്കോടതിയെ സമീപിച്ചത്. സർവീസിലിരിക്കെ മരിച്ച മകന്റെ പെൻഷൻ ആനുകൂല്യങ്ങൾ മരുമകൾക്ക് ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹർജി. ആശ്രിതർക്ക് നൽകുന്ന ആനുകൂല്യങ്ങളുടെ ഒരു ഭാഗമായ 12,28,646 രൂപ ഹർജിക്കാരിക്ക് കെ.എസ്.ഇ.ബി. നേരിട്ട് നൽകിയിരുന്നു. ഇതിനുപുറമേയാണ് മകന്റെ മരണാനന്തര പെൻഷൻ തുകയിൽനിന്ന് 15,000 രൂപ വീതം പ്രതിമാസം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്.
ഫിഷറീസ് വകുപ്പിൽനിന്നുള്ള പെൻഷന് പുറമെ ഭർത്താവിന്റെ പെൻഷനും ഹർജിക്കാരിക്ക് ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി മെയിന്റനൻസ് ട്രിബ്യൂണൽ ഈ ആവശ്യം തള്ളിയിരുന്നു. കളക്ടറും അപ്പീൽ തള്ളിയതിനെ തുടർന്നാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരിക്ക് സ്വന്തമായി വരുമാനമുണ്ടെന്നും നിയമപരമായി നിലനിൽക്കുന്നതല്ല ഹർജിയെന്നും വിലയിരുത്തിയാണ് ഹൈക്കോടതി ഹർജി ഔദ്യോഗികമായി തള്ളിയത്.

