എച്ച്ഐവി പോസിറ്റീവ് ആയ ആളുകൾക്ക് ബോധവത്കരണവും തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായിൻ എച്ച്ഐവി പോസിറ്റീവ് ജീവനക്കാർ മാത്രമായി ഏഷ്യയിലെ ആദ്യ കഫേ ” കഫേ പോസിറ്റീവ് കൊൽക്കത്തയിൽ തുറന്നു. രോഗ ബാധിതരായ 7 കൗമാരക്കാർ ഉൾപ്പെടുന്നതാണ് ‘കഫേ പോസിറ്റീവ്’.
എച്ച്ഐവി പോസിറ്റീവായ കുട്ടികളുടെ മാനസികാരോഗ്യം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന എൻജിഒയായ ആനന്ദഘറിന്റെ സ്ഥാപകനായ കല്ലോൽ ഘോഷ് ആണ് കഫേയുടെയും സ്ഥാപകൻ. ഫ്രാങ്ക്ഫർട്ടിലെ എച്ച്ഐവി പോസിറ്റീവ് ആയ ആളുകൾ നടത്തുന്ന മറ്റൊരു കഫേയാണ് പ്രചോദനമായത് എന്ന് കല്ലോൽ ഘോഷ് പറയുന്നു.
രാജ്യത്തുടനീളം എച്ച്ഐവി ബാധിതർക്ക് ജോലി നൽകാൻ വിമുഖത കാണിക്കുന്നവർക്ക് ‘കഫേ പോസിറ്റീവ്’ ഒരു മാതൃകയാണ്. ‘കോഫി ബിയോണ്ട് ബൗണ്ടറീസ്’ എന്ന ടാഗ്ലൈനിൽ 7 എച്ച്ഐവി ബാധിതരായ യുവാക്കളാണ് കഫേ പോസിറ്റീവിന് പിന്നിൽ. 2018ൽ കൊൽക്കത്തയിലെ ജോധ്പൂർ പാർക്കിൽ ആരംഭിച്ചിരുന്ന കഫേ പിന്നീട് മാറ്റുകയായിരുന്നുവെന്നും പറയപ്പെടുന്നു.
കഫേയോടുള്ള പ്രതികരണം പോസിറ്റീവ് ആയിരുന്നില്ല. സ്റ്റാഫ് എച്ച്ഐവി പോസിറ്റീവ് ആണെന്ന് അറിഞ്ഞപ്പോള്‍ ചിലര്‍ അസ്വസ്ഥത കാട്ടിയതായും ചിലർ കഫേയിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്തതായി കല്ലോൽ ഘോഷ് പറഞ്ഞു. എന്നാല്‍ അതിഥികളോട് എല്ലാം വിശദീകരിച്ച് കഴിയുമ്പോൾ ഭൂരിഭാഗം പേരും തങ്ങളോട് സഹകരിക്കാൻ തയ്യാറായിട്ടുണ്ടെന്നും ഘോഷ് വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.