
കുന്ദമംഗലം നിയോജക മണ്ഡലത്തിലെ കിഫ്ബി പ്രവർത്തികൾ ത്വരിതപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ധാരണയായി. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിൽ പി.ടി.എ റഹീം എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനങ്ങളുണ്ടായത്.
കളൻതോട് കൂളിമാട് റോഡ് റോഡിൽ മുടങ്ങിക്കിടന്ന പൈപ്പ് ലൈൻ പ്രവർത്തി പുനരാരംഭിക്കും. ഇലക്ട്രിക് പോസ്റ്റുകൾ മാറ്റുന്നതിന് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നടത്താൻ തീയതി നിശ്ചയിച്ചു. റോഡ് പ്രവർത്തിക്ക് പുതുതായി ലഭ്യമാക്കേണ്ട സ്ഥലം കല്ലിട്ട് മാർക്ക് ചെയ്യുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
മാവൂർ എൻ.ഐ.ടി കൊടുവള്ളി റോഡിൽ രണ്ടാഴ്ചക്കകം അലൈൻമെൻ്റ് പ്രകാരമുള്ള അതിർത്തി നിശ്ചയിച്ച് കല്ലിടൽ പ്രവർത്തി പൂർത്തീകരിക്കുന്നതിനും മാവൂർ, കൊടുവള്ളി ഉൾപ്പെടെയുള്ള പ്രധാന ജംഗ്ഷനുകൾ വീതികൂട്ടി പരിഷ്കരിക്കൽ മുഖ്യ പ്രവൃത്തിയിൽ ഉൾപ്പെടുത്തുന്നതിനും തീരുമാനിച്ചു. കെ.എസ്.ഇ.ബി, കെ.ഡബ്ല്യു.എ തുടങ്ങിയവയുടെ ലൈനുകൾ മാറ്റുന്നത് സംബന്ധിച്ച് സംയുക്ത പരിശോധന ജൂലൈ മാസത്തിൽ പൂർത്തീകരിക്കും.
ആർ.ഇ.സി മലയമ്മ കൂടത്തായി റോഡിൻ്റെ വീതി കുറഞ്ഞ ഭാഗങ്ങളിൽ സ്ഥലം ലഭ്യമാക്കാൻ ജനപ്രതിനിധികളുടെ സഹകരണത്തോടെ നടപടി സ്വീകരിക്കും. സംയുക്ത പരിശോധന നടത്തി കല്ലിടൽ പ്രവൃത്തി ഉൾപ്പെടെയുള്ളവ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് തീരുമാനിച്ചു.
കെട്ടാങ്ങൽ ജംഗ്ഷനിൽ കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയും ഡ്രെയിനേജ് വർക്ക് പുനരാരംഭിക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രസ്തുത റോഡിൻ്റെ പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കാൻ എം.എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കാരന്തൂർ അരയിടത്തുപാലം റോഡ് പ്രവൃത്തിയുടെ അലയിൻമെൻ്റ് സ്റ്റോൺ സ്ഥാപിക്കൽ പ്രവൃത്തി പൂർത്തീകരിച്ച് ഭൂമിയേറ്റെടുക്കൽ നടപടികൾ ത്വരിതപ്പെടുത്താൻ തീരുമാനിച്ചു.
പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ, മാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ, ഓമശ്ശേരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സൈനുദ്ദീൻ, ലാൻ്റ് അക്വിസിഷൻ സ്പെഷ്യൽ തഹസിൽദാർ റെജി ജേക്കബ്, കെ.ആർ.എഫ്.ബി എക്സി. എൻജിനീയർ എസ്.ആർ അനിതകുമാരി, കെ.എസ്.ഇ.ബി അസി. എൻജിനീയർമാരായ ഒ പുഷ്പൻ, പി.ടി സതീഷ് കുമാർ, കെ.ആർ.എഫ്.ബി അസി. എൻജിനീയർമാരായ ഇ മുഹസിൻ അമീൻ, എൻ.എം സൽമാൻ, കെ.ഡബ്ല്യു.എ അസി. എൻജിനീയർ യു.കെ സത്യൻ, എം സുഷമ തുടങ്ങിയവർ സംസാരിച്ചു.

