കോഴിക്കോട് : നിപ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലം പഞ്ചായത്ത് പൂര്‍ണമായി അടച്ചിടും. നിപ പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. എന്നാൽ പരീക്ഷകൾക്കും അവശ്യ സർവീസുകൾക്കും അനുമതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍കരുതലിന്റെ ഭാഗമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. നിപ കണ്ടെത്തിയ ചാത്തമംഗലം പഞ്ചായത്തില്‍ പരിശോധന കര്‍ശനമാക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
കോഴിക്കോട് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തൊട്ടടുത്തുള്ള മലപ്പുറം, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനത്തിന് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം മരണമടഞ്ഞ കുട്ടിയുമായി സമ്പർക്കത്തിലുണ്ടായിരുന്നവരിൽ 48 പേരാണ് ഹൈറിസ്ക് വിഭാഗത്തിലുണ്ടായിരുന്നതെന്ന് സർക്കാർ അറിയിച്ചു. ഇതിൽ കുട്ടിയുടെ മാതാപിതാക്കൾ ഉൾപ്പടെ അടുത്ത ബന്ധമുളള എട്ടുപേരുടെ സാമ്പിൾ പരിശോധനാ ഫലം വന്നു. പൂനെ വൈറോളജി ലാബിലയച്ച ഇവരുടെ ഫലം നെഗറ്റീവാണ്. കുട്ടിയുടെ അമ്മയുടെ പനി കുറഞ്ഞെന്നും മറ്റ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചവർക്ക് കാര്യമായ രോഗമില്ല.

