മിനിമം താങ്ങുവില ഏർപ്പെടുത്തുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തി വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങി കർഷകർ.പഞ്ചാബിലെ ശംഭു അതിർത്തിയിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കർഷകർ ഡൽഹിയിലേക്ക് കാൽനട മാർച്ച് നടത്തും.
ഡൽഹിയിലേക്കുള്ള കർഷകരുടെ മാർച്ചിന് ഹരിയാന സർക്കാർ അനുമതി നൽകിയിട്ടില്ല. കർഷക റാലി മുൻനിർത്തി ഹാരിയാന അംബാലയിൽ ബിഎൻഎസ് 163 പ്രഖ്യാപിച്ചു. പഞ്ചാബ് ഹരിയാന അതിർത്തിയിൽ ബാരിക്കേഡ് സ്ഥാപിക്കുകയും അർദ്ധ സൈനിക വിഭാഗത്തെ വിന്യസിക്കുകയും ചെയ്തു. പിന്മാറാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധ മാർച്ചുമായി മുന്നോട്ടുപോകുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. കൂടാതെ അംബാലയിലെ ക്രിമിനൽ നടപടി ചട്ടത്തിൻ്റെ (സിആർപിസി) സെക്ഷൻ 144 പ്രകാരം നിരോധന ഉത്തരവുകൾ ഏർപ്പെടുത്തി, പൊതുയോഗങ്ങളും ഘോഷയാത്രകളും നിയന്ത്രിച്ചിട്ടുണ്ട്. അർധസൈനിക വിഭാഗങ്ങൾ, ഡ്രോണുകൾ, ജലപീരങ്കികൾ എന്നിവയുടെ വിന്യാസം ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്.