കോഴിക്കോട്: ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി. കഴിഞ്ഞ ഓഗസ്റ്റിൽ നവീകരിച്ച അമ്മത്തൊട്ടിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതിന് ശേഷം ഇവിടെയെത്തുന്ന പത്താമത്തെ അതിഥിയാണ് ഈ ആൺകുഞ്ഞ്.
ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2.50-ഓടെയാണ് ഒരു ദിവസം മാത്രം പ്രായമുള്ള ഈ കുരുന്ന് അമ്മത്തൊട്ടിലിന്റെ തണലിലെത്തിയത്. 2.630 കിലോഗ്രാം തൂക്കമുള്ള കുഞ്ഞ്, ഈ വർഷം അമ്മത്തൊട്ടിലിൽ എത്തുന്ന പത്താമത്തെ കുട്ടിയും ഏഴാമത്തെ ആൺകുട്ടിയുമാണ്. ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അമ്മ കൂടണഞ്ഞ ആൺകുഞ്ഞിന് ഹരിതാംശ് എന്നാണ് സമിതി പേരിട്ടിരിക്കുന്നതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി. എൽ.അരുൺ ഗോപി അറിയിച്ചു.
ഡോക്ടർമാരുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം ചില ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കുഞ്ഞിനെ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ദ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. അനാഥത്വത്തിന്റെ ഇരുട്ടിലേക്ക് വീണുപോകുമായിരുന്ന കുരുന്നുകളെ സർക്കാർ തലത്തിൽ സംരക്ഷിച്ച്, പരിചരിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ശിശുക്ഷേമ സമിതി അമ്മത്തൊട്ടിൽ സ്ഥാപിച്ചിട്ടുള്ളത്.

