കോഴിക്കോട് പറമ്പില്‍ ബസാർ സ്വദേശി അനഘയുടെ മരണത്തിൽ ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കും എതിരേ പോലീസ് കേസെടുത്തു.ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടേയും മാനസിക, ശാരീരിക പീഡനത്തെ തുടര്‍ന്നാണ് അനഘ ആത്മഹത്യ ചെയ്തതെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു തുടർന്നാണ് ഭര്‍ത്താവ് ശ്രീജേഷിനെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്.ചേവായൂര്‍ പോലീസാണ് കേസെടുത്തത്.കഴിഞ്ഞ വ്യാഴാഴ്‌ചയാണ് അനഘയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടത്. മരണത്തിനു കാരണം അനഘയുടെ ഭര്‍ത്താവും ഭര്‍തൃമാതാവും ആണെന്നാണ് അനഘയുടെ കുടുംബത്തിന്റെ ആരോപണം. അസ്വാഭാവിക മരണത്തിന് എലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ചേവായൂര്‍ സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു. 2020 മാര്‍ച്ച് 25നാണ് അനഘയും ശ്രീജേഷും വിവാഹിതരായത്. മകളുമായി സംസാരിക്കാൻ അനുവദിക്കാറില്ലെന്നും പ്രസവം ഉള്‍പ്പടെ അറിയിച്ചില്ലെന്നും കുടുംബക്കാരുടെ ഫോണ്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്‌തെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.എംഎല്‍ടി കോഴ്‌സ് കഴിഞ്ഞ അനഘ അടുത്തിടെ സര്‍ട്ടിഫിക്കറ്റ് എടുക്കാനായി വീട്ടില്‍ എത്തിയിരുന്നു. ഭര്‍ത്താവ് ശ്രീജേഷ് മര്‍ദിക്കുന്ന കാര്യവും ശ്രീജേഷിന്റെ അമ്മയുടെ പീഡനങ്ങളും അന്ന് വീട്ടില്‍ അറിയിച്ചിരുന്നു. സഹോദരങ്ങള്‍ വിവാഹം കഴിക്കാത്തതിനാല്‍ താന്‍ വീട്ടില്‍ വന്ന് നില്‍ക്കുന്നത് ശരിയല്ലെന്നും എങ്ങനെയെങ്കിലും ഭര്‍തൃവീട്ടില്‍ അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചോളാം എന്നും പറഞ്ഞാണ് അനഘ മടങ്ങിയതെന്നും ബന്ധുക്കള്‍ പറയുന്നു
പറമ്പില്‍ ബസാർ സ്വദേശി അനഘയുടെ മരണം;ഭർത്താവിനെതിരെ കേസ്,ശ്രീജേഷിനെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം

