
കോഴിക്കോട്: ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ മദ്യശാലകൾ തുറക്കാൻ ഇനിയും വൈകുമെന്നതിനാൽ എക്സൈസ് സ്പെഷൽ സ്ക്വാഡ് വ്യാജമദ്യത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ വ്യാപകമായ റെയ്ഡിൽ 360 ലിറ്റർ വാഷാണ് കണ്ടെടുത്ത് കേസാക്കിയത്.സർക്കിൾ ഇൻസ്പെക്ടർ സജിത് കുമാറിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി വിയ്യൂർ, പുളിയഞ്ചേരി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 360 ലിറ്റർ വാഷ് കണ്ടെടുത്തത്..200, 80 ലിറ്റർ വീതം കൊള്ളുന്ന മൂന്ന് പ്ലാസ്റ്റിക് ബാരലുകളിലാണ് വ്യാജമദ്യ നിർമാണത്തിനായുള്ള വാഷ് സൂക്ഷിച്ച് വച്ചിരുന്നത്.കേസ് കൊയിലാണ്ടി എക്സൈസ് റെയ്ഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു. ഈ കേസിലെ പ്രതിയെക്കുറിച്ച് ലഭ്യമായ സൂചനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു.ലോക്ക് ഡൗണിനെ തുടർന്നുണ്ടായ അടിയന്തിര സാഹചര്യത്തിൽ സ്പെഷൽ സ്ക്വാഡ് റെയ്ഡുകളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതിനോടകം 33 കേസുകൾ കണ്ടെടുത്തു.

4 കേസുകളിൽ പ്രതികളെ കണ്ടെത്തുന്നതിനും അയ്യായിരത്തി അഞ്ഞൂറിലധികം ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിക്കുന്നതിനും സാധിച്ചിട്ടുണ്ട്.ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ വിദേശമദ്യലഭ്യത ഇനിയും വൈകുമെന്നതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ റെയ്ഡുകൾക്കാണ് എക്സൈസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പരിശോധനയിൽ
പ്രിവന്റീവ് ഓഫീസർ ബിജുമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽ ആന്റണി, ഫെബിൻ എൽദോസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

