കുന്ദമംഗലം: കുനമംഗലത്തിന്റെ കായികരംഗത്തിന് അഭിമാനമായി ശ്രീ വർണിത (പോപ്പി) ഇന്ത്യൻ അണ്ടർ-18 വോളിബോൾ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന സെലക്ഷൻ ക്യാമ്പിൽ നിന്നാണ് പോപ്പി ഇന്ത്യൻ ക്യാമ്പിലേക്കുള്ള അവസരം നേടിയത്.
ജൂലൈയിൽ തായ്‌ലൻഡിൽ നടക്കുന്ന ഏഷ്യൻ വോളിബോൾ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന താരങ്ങളെ തിരഞ്ഞെടുക്കുന്നതിനായുള്ള പരിശീലന ക്യാമ്പിലേക്കാണ് ശ്രീ വർണിതയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്.
ഇതിനകം 16 സംസ്ഥാന ചാമ്പ്യൻഷിപ്പുകളിലും മൂന്ന് ദേശീയ ചാമ്പ്യൻഷിപ്പുകളിലും പങ്കെടുത്തിട്ടുള്ള പോപ്പി സംസ്ഥാന ചാമ്പ്യൻഷിപ്പിൽ രണ്ടുതവണ മികച്ച താരത്തിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. കഴിഞ്ഞ നാല് വർഷമായി കാരന്തൂരിലെ പാറ്റേൺ വോളിബോൾ അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്.
കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ പോപ്പി ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി അക്കാദമിക രംഗത്തും മികവ് തെളിയിച്ചിട്ടുണ്ട്.
കായിക പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് പോപ്പിയുടെ വളർച്ച. കുന്ദമംഗലത്തെ പഴയകാല പ്രശസ്ത വോളിബോൾ താരമായിരുന്ന മുത്തച്ഛൻ ചന്ദ്രൻ മ മൊരമ്പിലാക്കിൽഅതേ പാത പിന്തുടരുകയാണ്. വോളിബോളിനൊപ്പം കരാട്ടെയിലും മികവ് തെളിയിച്ച വർണ്ണിത ഡബിൾ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്.
അമ്മ അജിതയുടെ പിന്തുണയും പരിശീലകരുടെ മാർഗനിർദേശവും ആത്മവിശ്വാസവും കരുത്താക്കി മുന്നേറുന്ന പോപ്പിയുടെ നേട്ടത്തിൽ കായികപ്രേമികളും നാട്ടുകാരും സന്തോഷം പ്രകടിപ്പിച്ചു. ദേശീയ ടീമിലേക്കുള്ള പോപ്പിയുടെ മുന്നേറ്റം കുന്ദമംഗലത്തിന്റെ കായികചരിത്രത്തിലെ മറ്റൊരു അഭിമാന നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്
മുത്തച്ഛന്റെ അതേ പാതയിൽ പോപ്പി; ഇന്ത്യൻ വോളിബോൾ ക്യാമ്പിലേക്ക് സെലക്ഷൻ

