കോഴിക്കോട്: തൈറോയ്ഡിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് ശബ്ദമുണ്ടാക്കാൻ കഴിയാതെ, കയ്യും കാലും അനക്കാനാകാതെ, മരിച്ചതിനു തുല്യം കിടക്കുകയായിരുന്നു ഞാൻ. ആ അവസ്ഥയിലും ഒരു സ്ത്രീയോട് മോശമായി പെരുമാറണമെങ്കിൽ അയാൾ മനുഷ്യനല്ലെന്നും ഏറ്റവും വലിയ ശിക്ഷ കിട്ടിയാലേ അയാളെപ്പോലെയുള്ള മൃഗങ്ങൾ പഠിക്കുവെന്നും ഇരയായ യുവതി.
പരാതി പിൻവലിപ്പിക്കാൻ പ്രതിയുടെ സഹപ്രവർത്തകർ നടത്തുന്ന ശ്രമങ്ങൾ അവളെ അതിലുമേറെ വേദനിപ്പിക്കുന്നുണ്ട്. ഒരാഴ്ചയായി മെഡിക്കൽ കോളജിൽ അനുഭവിക്കുന്ന ശാരീരിക, മാനസിക വേദനകളെക്കുറിച്ചു യുവതിപറഞ്ഞു. 18നു രാവിലെ 6.30നു ശസ്ത്രക്രിയ കഴിഞ്ഞു. പത്തരയോടെ ഐസിയുവിലേക്കു മാറ്റി. ബോധം തിരിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനിടയിലാണ് അയാളുടെ അതിക്രമം. അതോടെ പേടിയായി. അവിടെ കിടക്കാൻ ഭയമാണെന്നു ഡോക്ടർമാരോടു കരഞ്ഞു പറഞ്ഞു. മുറിയിലേക്ക് മാറ്റിയപ്പോൾ ഭർത്താവിനോടും ബന്ധുക്കളോടും വിവരം പറഞ്ഞു. അവർ ഉടൻ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കി.
അതേസമയം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനക്കാരന്റെ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച 5 ജീവനക്കാരികളെ സസ്പെൻഡ് ചെയ്തു. ഒരാളെ പിരിച്ചുവിട്ടു. പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതിനു ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം 5 പേർക്കെതിരെ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.

