രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.രാജ്യത്തെ കോവിഡ് സാഹചര്യം മുൻനിർത്തി കേന്ദ്രആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വിളിച്ചു ചേർത്ത യോഗത്തിൽ പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും തുടരണമെന്നും നിർദേശമുണ്ട്.കോവിഡ് കേസുകളിൽ ജനിതക പരിശോധന കർശനമായി നടത്തണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നല്‍കി. ആൾക്കൂട്ടത്തിൽ മാസ്ക് ഉപയോഗിക്കണമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോൾ നിര്‍ദേശിച്ചു. എല്ലാവരും ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കണം. പരിഭ്രാന്തരാകേണ്ട കാര്യമില്ല. മതിയായ പരിശോധനകൾ നടക്കുന്നുണ്ട്. അന്താരാഷ്‌ട്ര വിമാന യാത്രയ്‌ക്കുള്ള മാർഗനിർദേശങ്ങളിൽ ഇതുവരെ മാറ്റമില്ലെന്നും വി.കെ പോൾ പറഞ്ഞു.ആരോഗ്യവിഭാഗം സെക്രട്ടറിമാർ, ഫാർമസ്യൂട്ടിക്കൽസ് ഡിപ്പാർട്മെന്റ്, ബയോടെക്നോളജി ഡിപ്പാർട്മെന്റ്, ആയുഷ്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, നീതി ആയോഗ് അംഗം ഡോ.വി.കെ പോൾ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.
ചൈനയ്ക്ക് പുറമെ, ജപ്പാൻ, അമേരിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് കേസുകൾ ഉയരുകയാണ്. ബീജിങ്ങിൽ നാൽപതുശതമാനത്തിലധികം പേരും കോവിഡ് ബാധിതരാണ് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

