റിഷബ് ഷെട്ടി സംവിധാനം ചെയ്ത് കേന്ദ്ര കഥാപാത്രമായി എത്തിയ കന്നട ചിത്രം കാന്താരയിലെ വരാഹ രൂപം എന്ന ഗാനം തൈക്കുടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ ഉപയോഗിക്കാനാവില്ലെന്ന് കോടതി ഉത്തരവിട്ടു.തൈക്കുടം ബ്രിഡ്ജിന്റെ ‘നവരസ’വും കാന്താര എന്ന സിനിമയിലെ ‘വരാഹ രൂപം’ എന്ന ഗാനവുമായി ഒഴിവാക്കാനാവാത്ത തരത്തിലുള്ള സാമ്യമാണ് ഉള്ളത്. നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്ന് തൈക്കുടം ബ്രിഡ്ജ് അറിയിച്ചിരുന്നു. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിഷയത്തിൽ ഇടപെട്ടത്.കന്താര ചിത്രത്തിന്റെ സംവിധായകന്‍, നിര്‍മാതാവ്, സംഗീത സംവിധായകന്‍ എന്നിവര്‍ക്കും ഗാനം സ്ട്രീം ചെയ്യുന്ന ഓണ്‍ലൈന്‍ പ്ലാറ്റഫോമുകളായ ആമസോണ്‍, യൂട്യൂബ്, സ്‌പോട്ടിഫൈ, വിങ്ക്, ജിയോസാവന്‍ എന്നിവയെയാണ് ഈ ഗാനം ഉപയോഗിക്കുന്നതില്‍ നിന്ന് കോടതി വിലക്കിയത്. തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ തൈക്കൂടം ബ്രിഡ്ജ് തന്നെയാണ് ഇക്കാര്യമറിയിച്ചത്. തങ്ങളുടെ കൂടെനിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും തൈക്കുടം ബ്രിഡ്ജ് അറിയിച്ചു.തൈക്കൂടം ബ്രിഡ്ജിന് വേണ്ടി സുപ്രീംകോടതി അഭിഭാഷകനായ സതീഷ് മൂര്‍ത്തിയാണ് ഹാജരായത്. കോപ്പിയടി വിവാദം തുടങ്ങിയ സമയത്ത് , കാന്താരയുടെ സംഗീത സംവിധായകന്‍ ബി. അജനീഷ് ലോക്‌നാഥ് ഈ വിവാദങ്ങളെ പൂര്‍ണ്ണമായും നിരസിച്ചിരുന്നു. കോപ്പിയടി നടന്നിട്ടില്ലെന്നും ഒരേ രാഗമായതു കൊണ്ട് തോന്നുന്നതാണെന്നും പറഞ്ഞിരുന്നു.
‘വരാഹ രൂപം’ പാട്ടിന് കോടതിയുടെ ഇടപെടൽ,’ഗാനം നിർത്തിവെക്കാൻ ഉത്തരവ്

