ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ റിഷി സുനക് ചുമതലയേറ്റു. ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാൾസ് രാജാവിനെ കണ്ട ശേഷമാണ് റിഷി സുനക് ചുമതലയേറ്റത്. സാമ്പത്തിക സ്ഥിരത ഉറപ്പാക്കലാണ് പ്രധാന ലക്ഷ്യമെന്ന് ആദ്യ അഭിസംബോധനയിൽ റിഷി സുനക് പറഞ്ഞു. ഭീമമായ സാമ്പത്തിക ഭാരം അടുത്ത തലമുറയ്ക്കുമേൽ അടിച്ചേൽപ്പിക്കില്ലെന്ന് പറഞ്ഞ റിഷി, കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുമെന്നും അറിയിച്ചു. പാർട്ടിയുടെ വാഗ്ദാനങ്ങൾ പാലിക്കുമെന്നും എല്ലാവരെയും ഒന്നിപ്പിക്കാനുള്ള ജനവിധി പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെയാണ് റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി ആയി തെരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തിന് ഒരുങ്ങിയ പെന്നി മോർഡൻ്റ് പിന്മാറിയതോടെ റിഷി സുനക്
എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ബോറിസ് ജോൺസൺ, തെരേസ മേ മന്ത്രിസഭകളിൽ അംഗമായിരുന്ന റിഷി സുനക് 42-ാം വയസിലാണ് ബ്രിട്ടൻ്റെ പ്രധാനമന്ത്രി കസേരയിൽ എത്തുന്നത്. 200 വർഷത്തിനിടെ ബ്രിട്ടനിൽ അധികാരമേൽക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് അദ്ദേഹം. സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ലിസ് ട്രസ് റിഷി സുനക്കിന് എല്ലാ വിജയാശംസകളും നേർന്നു.
ബ്രിട്ടൻറെ കടുത്ത പ്രതിസന്ധി കാലത്താണ് റിഷി സുനക് രാജ്യത്തെ നയിക്കാൻ എത്തുന്നത്. വിലക്കയറ്റം മുതൽ സ്വന്തം പാർട്ടിയിലെ കലാപങ്ങൾ വരെ നേരിട്ട് വേണം സുനകിന് മുന്നോട്ടുപോകാൻ. രാജ്യം നേരിടുന്ന കനത്ത സാമ്പത്തിക വെല്ലുവിളികൾ നേരിടാൻ ആദ്യം വേണ്ടത് സ്ഥിരതയും ഐക്യവുമാണെന്ന് റിഷി സുനക് പാർട്ടി പ്രവർത്തകരോട് നിർദ്ദേശിച്ചിട്ടുണ്ട്.

