പ്രഭാസ് നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ആദിപുരുഷിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടിയും ബിജെപി വക്താവുമായ മാളവിക അവിനാഷ്. ചിത്രത്തില്‍ സെയ്ഫ് അലി ഖാനായി എത്തിയ രാവണ കഥാപാത്രത്തെയാണ് താരം വിമർശിച്ചത്.രാമായണത്തെയും രാവണനെയും തെറ്റായ രീതിയിലാണ് ടീസറിൽ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് മാളവിക ആരോപിക്കുന്നത്.വാല്മീകിയുടെ രാമായണമോ കമ്പ രാമായണമോ തുളസീദാസന്റെ രാമായണമോ, അല്ലെങ്കില്‍ ഇതുവരെ ലഭ്യമായ അനേകം രാമായണ വ്യാഖ്യാനങ്ങളെക്കുറിച്ചോ സംവിധായകന് ഗവേഷണം നടത്താത്തതില്‍ എനിക്ക് സങ്കടമുണ്ട്. അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുമായിരുന്ന ഏറ്റവും കുറഞ്ഞ കാര്യം നമ്മുടെ സ്വന്തം സിനിമകളെ കുറിച്ച് അന്വേഷിക്കുക എന്നതാണ്. രാവണന് എങ്ങനെയാണെന്ന് കാണിക്കുന്ന ധാരാളം കന്നഡ, തെലുങ്ക് , തമിഴ് സിനിമകളുണ്ട്’ മാളവിക പറഞ്ഞു.
ഇന്ത്യക്കാരന് അല്ലെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് രാവണനെ ആദിപുരുഷനിൽ അവതരിപ്പിച്ചിരിക്കുന്നത്. നീല കണ്ണുകളുള്ള മേക്കപ്പ് ഇട്ട് ലെതര്‍ ജാക്കറ്റ് ധരിച്ച രാവണനാണ് ചിത്രത്തിലുള്ളത്. സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ ഇത് ചെയ്യാന്‍ കഴിയില്ല. ഒരു സിനിമാ സംവിധായകന് മാത്രമല്ല, ആര്‍ക്കും ഇത് നിസ്സാരമായി കാണാനാവില്ല. ഈ തെറ്റായ ചിത്രീകരണത്തില്‍ എനിക്ക് ദേഷ്യവും സങ്കടവും ഉണ്ട്. അവര്‍ പ്രതിനിധീകരിക്കുന്നത് നമ്മുടെ ചരിത്രത്തെയാണെന്നും മാളവിക പറയുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയും മാളവിക അവിനാഷ് ചിത്രത്തിനെതിരെ പ്രതികരിച്ചു. ‘ലങ്കയില്‍ നിന്നുള്ള ശിവഭക്ത ബ്രാഹ്മണനായ രാവണന് 64 കലകളില്‍ പ്രാവീണ്യം നേടിയിരുന്നു. വൈകുണ്ഠം കാവല്‍ നിന്ന ജയ, ശാപത്താല്‍ രാവണനായി അവതരിച്ചു. ഇത് ഒരു തുര്‍ക്കി സ്വേച്ഛാധിപതിയായിരിക്കാം, പക്ഷേ രാവണനല്ല. ബോളിവുഡ്, നമ്മുടെ രാമായണം, തെറ്റായി ചിത്രീകരിക്കുന്നത് നിര്‍ത്തൂ. ഇതിഹാസമായ എന്‍.ടി.രാമറാവുവിനെ കുറിച്ച് കേട്ടിട്ടുണ്ടോ?’എന്നാണ് അവര്‍ ട്വിറ്ററില്‍ കുറിച്ചത്.

