ഉത്തര്‍പ്രദേശിലെ ബറേലിയിൽ ട്രാഫിക് നിയമം ലംഘിച്ചതിന് പൊലീസ് പിഴ ചുമത്തിയതോടെ പൊലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി വിതരണം കട്ട് ചെയ്ത് ലൈന്‍മാന്‍.താനാഭവൻ പൊലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി വിതരണമാണ് ലൈൻമാൻ തടസപ്പെടുത്തിയത്. ഓഗസ്റ്റ് 23 ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
ബൈക്കില്‍ ഹെല്‍മറ്റ് ധരിക്കാതെ പോവുകയായിരുന്നു മെഹ്താബ് എന്ന ലൈന്‍മാന്‍. ഇതുകണ്ട പൊലീസുകാരന്‍ വണ്ടി നിര്‍ത്തിക്കുകയും പിഴയായി ആറായിരം രൂപ ചുമത്തുകയും ചെയ്തു.
എന്നാൽ പിഴയിൽ നിന്നും ഒഴിവാക്കാൻ ഇയാൾ അപേക്ഷിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ഇത് കേട്ടില്ല .പൊലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ലൈൻമാൻ വൈദ്യുത തൂണിൽ കയറുന്ന വീഡിയോ അധികം വൈകാതെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ‘തനിക്ക് ആകെ കിട്ടുന്ന ശമ്പളം അയ്യായിരം രൂപയാണ്. എന്നോട് പിഴയായി വാങ്ങിയത് ആറായിരം രൂപയാണ്. ഞാൻ ആ പൊലീസുകാരനോട് പറഞ്ഞതാണ് എന്നോട് ഇത്തവണ ക്ഷമിക്കൂ, ഭാവിയിൽ ഒരിക്കലും ഞാനിത് ആവർത്തിക്കില്ല എന്ന്. പക്ഷേ, അവർ യാതൊരു ദയയും കാണിച്ചില്ല’ എന്നും മെഹ്താബ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അതേസമയം, വൈദ്യുതി ലൈന്‍ വിച്ഛേദിച്ചത് പൊലീസ് സ്റ്റേഷന് ആയിരക്കണക്കിന് രൂപയുടെ വൈദ്യുതി ബില്ലുകള്‍ കുടിശ്ശികയുള്ളതുകൊണ്ടാണെന്ന് വൈദ്യുതി വകുപ്പ് അവകാശപ്പെട്ടു.