പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ അന്തരിച്ചു.ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആബെയുടെ നില അതീവ ഗുരുതരമാണെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.ജപ്പാനിലെ പ്രാദേശിക സമയം 11 മണിയോടെയാണ് ആക്രണം നടന്നത്. നെഞ്ചിലാണ് വെടിയേറ്റിരിക്കുന്നത്. ജപ്പാൻ സര്‍ക്കാരും മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു. വെടിയേറ്റ ഉടനെ തന്നെ അബോധവസ്ഥയിലായ ഷിൻസെ ആബെയ്ക്ക് ഹൃദയാഘാതം ഉണ്ടായതായും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ലെന്നും നേരത്തെ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജപ്പാന്റെ പടിഞ്ഞാറന്‍ നഗരമായ നാരായില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടു നില്‍ക്കെയാണ് ആബേയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ആബെയുടെ നെഞ്ചിനാണ് വെടിയേറ്റത്. രണ്ടുപ്രാവശ്യം വെടിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രക്തത്തില്‍ കുളിച്ച് നിലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആബേയെ എയര്‍ ലിഫ്റ്റ് വഴി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് പ്രാദേശിക ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവി മകോതോ മോറിമോട്ടോ പറഞ്ഞു.യുദ്ധാനന്തര ജപ്പാൻ കണ്ട ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നേതാവായിരുന്ന ഷിൻസോ ആബെ ആഗോളതലത്തിൽ നിര്‍ണായക സ്വാധീനമുള്ള വ്യക്തിതത്വമായിരുന്നു. ഇന്ത്യയുമായും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും സവിശേഷ സൗഹൃദം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു.
ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ കൊല്ലപ്പെട്ടു

