ഡൽഹിയിലെ ജഹാംഗീർപുരിയിലെയും, ഷഹീൻ ബാഗിലെയും അടക്കം കയ്യേറ്റമൊഴിപ്പിക്കൽ വിഷയം ഇന്ന് സുപ്രീകോടതിയിൽ ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് തുടങ്ങിയവർ സമർപ്പിച്ച ഹർജികളാണ് പരിഗണിക്കുന്നത്.
ബുൾഡോസർ ഉപയോഗിച്ചുള്ള കയ്യേറ്റം ഒഴിപ്പിക്കൽ, ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യമിട്ടുള്ളതാണെന്നാണ് ബൃന്ദ കാരാട്ട് പറയുന്നത്.
നോട്ടീസ് പോലും നല്കാതെയുള്ള സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ ഒഴിപ്പിക്കൽ നടപടികൾ, സ്വാഹാവിക നീതിയുടെ നിഷേധമാണെന്നും ഒഴിപ്പിക്കൽ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രയുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായതിന് പിന്നാലെ ബുൾഡോസർ ഉപയോഗിച്ച് ഒഴിപ്പിക്കലിന് ശ്രമിച്ചത് വലിയ വിവാദമായിരുന്നു. മേഖലയിൽ തൽസ്ഥിതി തുടരാൻ കഴിഞ്ഞ ഏപ്രിൽ 21ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

