രാജ്യത്ത് വർധിച്ചു വരുന്ന വർഗീയ സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് പ്രതിപക്ഷ പാർട്ടികൾ. വർഗീയ സംഘർഷങ്ങൾക്ക് കാരണക്കാരാകുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് 13 പ്രതിപക്ഷ പാർട്ടികൾ ഒപ്പ് വെച്ച സംയുക്ത പ്രസ്താവനയിൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
തുടർച്ചയായി നടക്കുന്ന ഇത്തരം സംഘർഷങ്ങളിൽ പ്രധാന മന്ത്രിയുടെ മൗനം ഞെട്ടിക്കുന്നതാണെന്നാണ് പ്രതിപക്ഷ പാർട്ടികൾ പറയുന്നു. അക്രമികൾക്ക് ഔദ്യോഗിക തലത്തിൽ ലഭിക്കുന്ന സംരക്ഷണത്തിന് തുല്യമാണ് ഈ മൗനമെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സിപിഐഎം, എൻസിപി, ഡിഎംകെ, ആർജെഡി എന്നിവയാണ് പ്രസ്താവനയിൽ ഒപ്പും വെച്ച പ്രമുഖ പാർട്ടികൾ. ശിവസേന, സമാജ്വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി, ആം ആദ്മി പാർട്ടി എന്നീ പാർട്ടികൾ സംയുക്ത പ്രസ്താവനയിൽ നിന്ന് വിട്ട് നിന്നു.
‘ഭക്ഷണം, വസ്ത്രധാരണം, വിശ്വാസം, ഉത്സവങ്ങൾ, ഭാഷ എന്നിവയുമായി ബന്ധപ്പെട്ട നമ്മുടെ സമൂഹത്തെ ധ്രുവീകരിക്കാൻ ഭരണ സ്ഥാപനത്തിലെ വിഭാഗങ്ങൾ ബോധപൂർവം ഉപയോഗിക്കുന്നതിൽ ഞങ്ങൾ അങ്ങേയറ്റം ഖേദിക്കുന്നു. നമ്മുടെ രാജ്യം അതിന്റെ വൈവിധ്യങ്ങളെ ബഹുമാനിക്കുകയും ഉൾക്കൊള്ളുകയും ആഘോഷിക്കുകയും ചെയ്താൽ മാത്രമേ അത് അഭിവൃദ്ധി പ്രാപിക്കൂ എന്ന ഉറച്ച ബോധ്യം ഞങ്ങൾ ആവർത്തിക്കുന്നു,’ പ്രസ്താവനയിൽ പറയുന്നു.
‘വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും മതാന്ധത പ്രചരിപ്പിക്കുന്നവരെയും നമ്മുടെ സമൂഹത്തെ പ്രകോപിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെയും സംസാരിക്കുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രിയുടെ മൗനത്തിൽ ഞങ്ങൾ ഞെട്ടിപ്പോയി,’ പ്രസ്താവനയിൽ പറയുന്നു.

