ഔറംഗാബാദ് സ്വദേശിയായ ശൈഖ് യൂസഫിനെ കുതിച്ചുയരുന്ന ഇന്ധനവിലയൊന്നും ബാധിക്കുന്നില്ല. വൈ.ബി. ചവാൻ കോളേജ് ഓഫ് ഫാർമസിയിൽ ലാബ് അസിസ്റ്റന്റായി ജോലിനോക്കുന്ന യൂസഫ് കുതിരപ്പുറത്താണ് ജോലിക്ക് പോകുന്നത്. ഇന്ധന വില കൂടിയപ്പോൾ ബൈക്ക് ഒഴിവാക്കി കുതിര പുറത്ത് കയറിയതാണ് യുസഫ്.
ജിഹാർ എന്നാണ് കുതിരയുടെ പേര്. വാഹനങ്ങൾ അതിവേഗത്തിലോടുന്ന നിരത്തിൽ വശംചേർന്ന് കുതിരയെ ഓടിച്ചുപോകുന്ന യൂസഫ് ഇപ്പോൾ നഗരത്തിന്റെ പതിവുകാഴ്ചയാണ്. അതോടെ ഗോഡാവാല (കുതിരപ്പുറത്ത് സഞ്ചരിക്കുന്നവൻ) എന്ന വിശേഷണവും യൂസഫിന് ലഭിച്ചിട്ടുണ്ട്.
ലോക്ഡൗൺ കാലത്ത് ജോലി നഷ്ടപ്പെട്ട യുസഫ് പച്ചക്കറിവിറ്റാണ് കുടുംബത്തെ പോറ്റിയത്. നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ കോളേജ് അധികൃതർ ജോലിക്ക് ഹാജരാവാൻ നിർദേശിച്ചു. ആ സമയത്താണ് ഔറംഗാബാദിൽ ഇന്ധനവില ലിറ്ററിന് 111 രൂപയായി ഉയർന്നു കൂടാതെ ബൈക്കും കേടായി. അപ്പോഴാണ് യാത്രാവാഹനം കുതിരയാക്കിയാലോ എന്ന് ആലോചിച്ചതെന്ന് യൂസഫ് പറയുന്നു.
ബൈക്ക് വിറ്റുകിട്ടിയ തുക കൂടാതെ കൂട്ടുകാരിൽനിന്ന് വായ്പയെടുത്ത് 40,000 രൂപയ്ക്കാണ് ഒരു ബന്ധുവിൽനിന്ന് യൂസഫ് കുതിരയെ വാങ്ങിയത്. വീട്ടിൽനിന്ന് 15 കിലോമീറ്റർ അകലെയായാണ് കോളേജ്. ബൈക്കിൽ പോയിവരുന്നതിന് മാസംതോറും 6000 രൂപ ചെലവാകുമായിരുന്നുവെന്ന് യൂസഫ് പറയുന്നു. യാത്ര കുതിരപ്പുറത്തായതോടെ ചെലവ് കുറഞ്ഞു. മാസം 1200 രൂപ മാത്രമാണ് ഇപ്പോൾ ചെലവ്.
ഇനി ബൈക്കിലേക്ക് മടക്കമില്ലെന്നും ആരോഗ്യത്തിനും നല്ലത് കുതിരസവാരിതന്നെയാണെന്നും യൂസഫ് സാക്ഷ്യപ്പെടുത്തുന്നു.

