ഛത്തീസ്ഗഡിലെ നാരായൺപൂരിൽ നക്സൽ ആക്രമണം. ഐഇഡി സ്ഫോടനത്തിൽ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിലെ അസിസ്റ്റന്റ് സബ്-ഇൻസ്പെക്ടർ രാജേന്ദ്ര സിംഗ് വീരമൃത്യു വരിച്ചു. . സ്ഫോടനത്തിൽ പരുക്കേറ്റ ജവാനെ ചികിത്സയ്ക്കായി റായ്പൂരിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു. ഐടിബിപിയുടെ സോൻപൂർ ക്യാമ്പിന് മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് സംഭവം.
തിങ്കളാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം നടന്നതെന്ന് ബസ്തർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ പറഞ്ഞു. ഐടിബിപി 53-ാം ബറ്റാലിയൻ സംഘം ഡോണ്ട്രിബേഡയിലും സോൻപൂരിലും റോഡ് നിർമ്മാണ പ്രവർത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എത്തിയതായിരുന്നു. ഇതിനിടെ നക്സലുകൾ ഐടിബിപിക്കാരെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.
സ്ഫോടനത്തിൽ രാജേന്ദ്ര സിംഗ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കോൺസ്റ്റബിൾ മഹേഷിനാണ് പരുക്കേറ്റത്. മഹേഷ് റായ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിൽ ബരാകർ നദിക്ക് കുറുകെയുള്ള പാലം നക്സലൈറ്റുകൾ തകർത്തിരുന്നു. 2018 ലാണ് ഈ പാലം നിർമ്മിച്ചത്.

