റഷ്യ-യുക്രൈന് സംഘര്‍ഷത്തിനിടെ റഷ്യയില്‍ സന്ദർശനം നടത്തുന്ന പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെ വിമർശിച്ച് ശശി തരൂർ. അല്പം ആത്മാഭിമാനമുണ്ടെങ്കില്‍ ഇമ്രാന് ഖാന് തിരികെ വരണമെന്ന് ശശി തരൂര്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ശശി തരൂര്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്;
1979ല്‍ അന്നത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എ ബി വാജ്പേയി ചൈന സന്ദര്‍ശനം നടത്തികൊണ്ടിരുന്ന സമയത്താണ് ചൈന വിയറ്റ്നാമിനെ ആക്രമിച്ചത്. ഉടനെ തന്നെ അദ്ദേഹം സന്ദര്‍ശനം നിര്‍ത്തി ഇന്ത്യയിലേക്ക് മടങ്ങി.
ഇതൊരു മാതൃകയാക്കി എടുത്ത് ഇപ്പോള്‍ റഷ്യന്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഒരല്പം ആത്മാഭിമാനം ബാക്കിയുണ്ടെങ്കില്‍ സന്ദര്‍ശനം മതിയാക്കി മടങ്ങിപ്പോകേണ്ടതാണ്. അല്ലെങ്കില്‍ ഈ അധാര്‍മികമായ കടന്നുകയറ്റത്തിന് അദ്ദേഹവും ഭാഗഭാക്കാവുകയാണ് പറയേണ്ടി വരും’. ശശി തരൂര്‍ കുറിച്ചു .
അതേസമയം പാക് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് അമേരിക്കയും വിമര്‍ശനവുമായി രംഗത്തെത്തി. യുക്രൈനെതിരായ റഷ്യയുടെ നടപടിക്കെതിരെ രംഗത്തുവരാന്‍ എല്ലാ ലോകരാജ്യങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് അമേരിക്ക പ്രതികരിച്ചു. യുക്രൈനിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് അമേരിക്ക പാക്കിസ്താനെ അറിയിച്ചതായും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് അറിയിച്ചു.

