കോണ്‍ഗ്രസിനുനേരെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ ഉന്നയിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.മണിപ്പൂരിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് സ്മൃതി വിമർശനവുമായി രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധിയുടെ കുടുംബം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ എ ടി എം പോലെ ഉപയോഗിച്ചെന്നാണ് സ്മൃതി ഇറാനി ആരോപിച്ചു. കോണ്‍ഗ്രസില്‍ നിന്ന് വിഭിന്നമായി മണിപ്പൂരിലെ കര്‍ഷകരോടൊപ്പം നില്‍ക്കുന്ന സമീപനമാണ് ബിജെപി സ്വീകരിച്ചതെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കിസാന്‍ സമ്മാന്‍ നിധി പദ്ധതി ആരംഭിച്ചത് കര്‍ഷകരെ തുണച്ചതായി പ്രചരണത്തിനിടെ സ്മൃതി ഇറാനി പറഞ്ഞു. 11 കോടി കര്‍ഷകര്‍ക്ക് ഓരോ വര്‍ഷവും 6,000 രൂപ നല്‍കുന്നു. വീണ്ടും അധികാരത്തില്‍ വന്നാല്‍ മണിപ്പൂരിലെ കര്‍ഷകര്‍ക്ക് തങ്ങള്‍ 2000 രൂപ കൂടി അധികമായി നല്‍കുമെന്നും കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തിലേറിയാല്‍ മണിപ്പൂരിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 100 കോടി രൂപയുടെ ഫണ്ട് രൂപീകരിക്കുമെന്നും തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു.
മണിപ്പൂരില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 28നും രണ്ടാം ഘട്ട വോട്ടെടുപ്പ് മാര്‍ച്ച് അഞ്ചിനുമാണ് നടക്കുക.

