1917 ല്‍ മഹാത്മാഗാന്ധി തന്റെ ആദ്യ സത്യാഗ്രഹ സമരം ആരംഭിച്ച കിഴക്കന്‍ ചംമ്പാരനിലെ മോത്തിഹാരിയിലെ പാര്‍ക്കില്‍ സ്ഥാപിച്ചിരുന്ന ഗാന്ധിയുടെ പ്രതിമയുടെ കണങ്കാല്‍ ഒഴികെ ബാക്കി ഭാഗം തകര്‍ത്ത് വലിച്ചെറിഞ്ഞ നിലയിൽ . കഴിഞ്ഞ ഞായര്‍ രാത്രിയാണ് സംഭവം നടന്നത്.
സംഭവത്തില്‍ ഏതെങ്കിലും വലതുപക്ഷ പാര്‍ട്ടിയ്ക്ക് പങ്കുണ്ടോയെന്ന് തുടക്കം തന്നെ സംശയം ഉയര്‍ന്നിരുന്നെങ്കിലും ഇത് നിഷേധിച്ചുകൊണ്ട് മയക്കുമരുന്നിന് അടിമയായ രാജേഷ് കുമാര്‍ മിശ്ര എന്ന സമീപവാസിയെയാണ് പൊലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ കുറ്റസമ്മതം നടത്തിയെന്നും ചില പ്രദേവാസികള്‍ ഇത് കണ്ടിട്ടുണ്ടെന്നുമാണ് പൊലീസ് ഭാഷ്യം.
എന്നാൽ പ്രതിമ നശിപ്പിക്കപ്പെട്ട പാര്‍ക്കില്‍ നിന്നും തിങ്കളാഴ്ച രാവിലെ പകര്‍ത്തിയ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വിഡീയോ ദൃശ്യങ്ങളിൽ ഉടനീളം ‘ജയ് ശ്രീ റാം’ വിളികള്‍ മുഴങ്ങി കേള്‍ക്കുന്നുണ്ട്. സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരും സ്ഥലത്ത് നിന്ന് ‘ജയ് ശ്രീ റാം’ വിളികള്‍ കേട്ടതായി പറയുന്നുണ്ട്. എന്നാല്‍,’ഇതുവരെ അത്തരം തെളിവുകളെന്നും പോലീസിന് ലഭിച്ചിട്ടില്ല’ എന്നാണ് ഈസ്റ്റ് ചമ്പാരന്‍ പോലീസ് സൂപ്രണ്ട് കുമാര്‍ ആശിഷ് പറയുന്നത്. മറ്റ് ശബ്ദങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനായി വീഡിയോകളില്‍ കൃത്രിമം കാണിച്ചിരിക്കാമെന്നുമാണ് അദ്ദേഹം പറയുന്നത്.

