ജനവാസ കേന്ദ്രങ്ങളിലും സ്‌കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും അടുത്ത് മദ്യശാലകള്‍ തുറക്കുന്ന ആംആദ്മിയുടെ നടപടിയെ അപലപിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്നലെ രംഗത്തെത്തിയിരുന്നു. ബിജെപിയുടെ വിമർശനങ്ങൾക്ക് മറുപടി നല്‍കി എഎപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗ്വന്ത് മന്‍ രംഗത്തെത്തി.
മദ്യശാലകളില്‍ നിന്ന് ലഭിക്കുന്ന ലാഭം എങ്ങനെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വിനിയോഗിക്കുമെന്ന് കേന്ദ്രമന്ത്രി ചോദിച്ചിരുന്നു. ആ പണം രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഉപയോഗിക്കുമെന്ന് ഭഗ്വവന്ത് മന്‍ വ്യക്തമാക്കി. മിഷന്‍ പഞ്ചാബ് 2022ന്റെ ഭാഗമായി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി വീടുകള്‍ കയറിയിറങ്ങി പ്രചാരണം നടത്തുകയായിരുന്നു എഎപി നേതാവ്. പലയിടത്തും ജനങ്ങള്‍ പുഷ്പങ്ങള്‍ കൊണ്ടാണ് മന്നിനെ സ്വീകരിച്ചത്.
പഞ്ചാബില്‍ ബിജെപിക്ക് നാലോ അഞ്ചോ സീറ്റുകളേ ഈ തെരഞ്ഞെടുപ്പില്‍ കിട്ടാന്‍ പോകുന്നുള്ളൂ. അതുകൊണ്ടുതന്നെ ആംആദ്മി പാര്‍ട്ടിയെ വിമര്‍ശിക്കാനല്ലാതെ ബിജെപിക്ക് വേറെ വഴികളില്ല. മദ്യശാലകളില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് ഞങ്ങള്‍ സ്‌കൂളുകള്‍ പണിയാനും വൈദ്യുതി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഉപയോഗിക്കും. എഎപി നേതാവ് എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘സ്വരാജിനെ കുറിച്ച് സംസാരിക്കുകയും മദ്യശാലകള്‍ പിടിച്ചെടുക്കണമെന്നും അവ പൂട്ടിക്കണമെന്നും പുസ്തകത്തിലെഴുതിയ അതേ നേതാവ് ഇപ്പോള്‍ ഓരോ വാര്‍ഡിലും ഓരോ മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. എഎപിയുടെ നീക്കം ഞെട്ടിക്കുന്നതാണെന്നുമായിരുന്നു സ്മൃതി ഇറാനിയുടെ വാക്കുകള്‍. ഈ മാസം 20നാണ് പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.മാര്‍ച്ച് 10ന് വോട്ടെണ്ണും.

