പ്രകൃതിക്ക് അനുഗ്രഹമായി കോവിഡ് ലോക്ഡൗണ്‍. റോഡുകളിലും മറ്റിടങ്ങളിലും മനുഷ്യ വിഹാരം കുറഞ്ഞതോടെ ജീവജാലങ്ങള്‍ സ്വൈര്യ വിഹാരം നടത്താൻ സാധിക്കുന്നുണ്ട് .
ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രങ്ങളിലൊന്നായ ഫുക്കറ്റില്‍ സഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ കടലാമകള്‍ സ്വസ്ഥതയും സമാധാനവും അനുഭവിക്കുകയാണ്. ഇവയുടെ എണ്ണത്തിൽ ലോക്ഡൗണ്‍ തുടങ്ങിയ ശേഷം വലിയ തോതിലുള്ള വര്‍ധനയുണ്ടായി. 20 വര്‍ഷത്തിലേറെയായി അപ്രതൃക്ഷമായിരുന്ന ഒലീവ് റിഡ്‌ലി സീ ടര്‍ട്ടിലിനെ ലോക്ഡൗണ്‍ കാലത്ത് പ്രദേശത്ത് കണ്ടെത്തി. ഇവയോടൊപ്പം ഹോക്‌സ്ബില്‍, ലെതര്‍ബാക്ക്, ഗ്രീന്‍ ടര്‍ട്ടില്‍ എന്നിവയും തിരിച്ചുവരവ് നടത്തി.
ലോക്ഡൗണിന് മുമ്പ് പ്രദേശത്തെ കടലാമകളുടെ കൂടിന്റെ എണ്ണം നന്നേ കുറവായിരുന്നു. എന്നാല്‍ ലോക്ഡൗണില്‍ ഇവയുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായും വിവിധ തരത്തിലുള്ള കടലാമകള്‍ പ്രദേശത്ത് വിരഹിക്കുന്നതായും മുട്ടയിടുന്നതായും കണ്ടെത്തി . . സഞ്ചാരികളുടെ ഒഴുക്ക് പലപ്പോഴും കടലാമകളുടെ സ്വൈര്യ വിഹാരത്തിന് തടസമാകാറുണ്ട്. എന്നാല്‍ ലോക്ഡൗണ്‍ വന്നതോടെ മുട്ട വിരിഞ്ഞെത്തുന്ന കടലാമ കുഞ്ഞുങ്ങള്‍ക്ക് വളരെ വേഗം കടലിലേക്ക് തടസങ്ങളില്ലാതെ എത്താന്‍ കഴിയുന്നുണ്ട് .
ഒരിക്കല്‍ മുട്ട വിരിഞ്ഞെത്തുന്ന കടലാമ കുഞ്ഞുങ്ങള്‍ കടലിലേക്ക് പോയാല്‍ പിന്നെ മുട്ടയിടുന്ന പ്രായത്തില്‍ മാത്രമാണ് തിരിച്ചെത്തുക . ആയിരം മുട്ടകളില്‍ പലപ്പോഴും ഒരെണ്ണം മാത്രമാകും വിരിയുക. കടലിലെ മലിനീകരണം പലപ്പോഴും ഇതിന് തടസമാവുകയാണ്.
പലപ്പോഴും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും വലകളും മറ്റും കടലാമകൾ ചാവുന്നതിനുള്ള പ്രധാന കാരണമായി മാറാറുണ്ട്. അതിനാല്‍ ഇത്തവണ കടലാമകള്‍ക്ക് കരുതല്‍ ഒരുക്കിയിരിക്കുകയാണ് അധികൃതര്‍. കടലാമകള്‍ കൂടൊരുക്കിയ പ്രദേശത്ത് വേലിക്കെട്ടും, സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പലപ്പോഴും 56 ശതമാനത്തിലേറെ വരുന്ന കടലാമകളുടെ ദേഹത്തില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കണ്ടെത്താറുണ്ട്. തായ്‌ലന്‍ഡിലെ സ്ഥിരം കാഴ്ചയായിരുന്ന കടലാമകളുടെ മുട്ടശേഖരണത്തിന് 1982 ലാണ് പൂട്ട് വീണത്. തായ്‌ലന്‍ഡില്‍ ഇത് 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

