ഒരു മിനിറ്റിനുള്ളിൽ മരിക്കാൻ സഹായിക്കുന്ന ആത്മഹത്യാ യന്ത്രത്തിന് നിയമനാനുമതി നൽകാനൊരുങ്ങി സ്വിറ്റ്‌സർലൻഡ്.ഒരു മിനിറ്റില്‍ താഴെ സമയം കൊണ്ട് വേദനയില്ലാത്ത മരണമാണ് 3ഡി ആത്മഹത്യാ മെഷീന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
ശവപ്പെട്ടിയുമായി രൂപസാദൃശ്യമുള്ളതാണ് മെഷീന്‍. മെഷീന് നിയമസാധുത ലഭിച്ചതായി നിര്‍മാതാക്കള്‍ അറിയിച്ചു. മെഷീനുള്ളില്‍ ഓക്‌സിജന്റെ അളവ് കുറച്ചുകൊണ്ടാണ് ഉള്ളിലുള്ള വ്യക്തിയ്ക്ക് വേദനയില്ലാത്ത മരണം ഉറപ്പുവരുത്തുന്നത്.
ഓക്‌സിജന്റെ അളവ് പതുക്കെ പതുക്കെ കുറയ്ക്കുന്നതിലൂടെയാണ് ഈ യന്ത്രത്തിൽ മരണം സംഭവിക്കുന്നത്. ഈ മെഷീൻ ഉള്ളിൽ നിന്ന് പ്രവർത്തിപ്പിക്കാം. ഭയമുള്ളവർക്ക് അതിനകത്ത് കിടന്ന് വെറുതെ കണ്ണിറുക്കിയാലും യന്ത്രം പ്രവർത്തിക്കാൻ തുടങ്ങും. ഈ പ്രക്രിയയ്ക്ക് ഒരു മിനിറ്റിൽ താഴെ സമയമെടുക്കും. ഡോ. ഫിലിപ് നിറ്റ്ഷ്‌കെ ആണ് മെഷീന്‍ നിര്‍മിച്ചിരിക്കുന്നത്. ‘ഡോക്ടര്‍ ഡെത്ത്’ എന്നാണ് ഇദ്ദേഹത്തെ ഇതുകാരണം വിശേഷിപ്പിക്കുന്നത്.
ഇത് ഒരു 3-ഡി പ്രിന്റഡ് ക്യാപ്‌സ്യൂൾ ആണ്. ഇത് എവിടേയ്ക്ക് വേണമെങ്കിലും കൊണ്ടുപോകാം. ഒരു ബട്ടൺ അമർത്തുന്നതോടെ യന്ത്രം പ്രവർത്തിക്കാൻ തുടങ്ങും. അതോടെ ഉപകരണത്തിനുള്ളിൽ നൈട്രജൻ നിറയുകയും, ഓക്‌സിജന്റെ അളവ് ഏകദേശം 30 സെക്കൻഡിനുള്ളിൽ 21 ശതമാനത്തിൽ നിന്ന് 1 ശതമാനമായി കുറയുകയും ചെയ്യുന്നു. രോഗിക്ക് പിന്നാലെ ബോധം നഷ്ടപ്പെട്ട് തുടങ്ങും. ഏകദേശം പത്ത് മിനിറ്റുകൾക്കുള്ളിൽ മരണം സംഭവിക്കും. ഓക്സിജന്റെ അളവ് കുറയുമ്പോൾ ഹൈപ്പോക്സിയ, ഹൈപ്പോകാപ്നിയ എന്നിവ സംഭവിക്കുകയും, അങ്ങനെ വ്യക്തി മരണത്തിന് കീഴ്‌പ്പെടുകയും ചെയ്യുന്നു. ഈ പ്രക്രിയകള്‍ക്ക് ശേഷം മെഷീന്റെ ബേസില്‍ നിന്നും ബയോഡീഗ്രേഡബിള്‍ ക്യാപ്‌സ്യൂള്‍ വേര്‍പെടുകയും അത് തന്നെ മരിച്ചയാളുടെ ശവപ്പെട്ടിയായി മാറുകയുമാണ് ചെയ്യുക.
അതേസമയം മെഷീന്‍ ഉപയോഗിച്ചിരിക്കുന്ന രീതിക്കെതിരെ ദയാവധത്തെ എതിര്‍ക്കുന്നവര്‍ വിമര്‍ശനവുമായും രംഗത്തെത്തിയിട്ടുണ്ട്.

