Kerala News

ഉത്തരവാദിത്വപ്പെട്ട ആരും ക്ഷണിക്കുകയോ കത്ത് നല്‍കുകയോ ചെയ്തില്ല;ബൈപാസ് ഉദ്ഘടനത്തിൽ ക്ഷണിച്ചില്ലെന്ന വിവാദത്തിൽ കെസി വേണുഗാപാല്‍

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് ക്ഷണിച്ചില്ലെന്ന നടപടിയിൽ പ്രതികരിച്ച് കെസി വേണുഗാപാല്‍ എംപി. കഴിഞ്ഞ രണ്ട് ദിവസമായി ബൈപാസ് ഉദ്ഘാടന പരിപാടിയില്‍ കൂടി പങ്കെടുക്കാവുന്ന തരത്തില്‍ കേരളത്തില്‍ ഉണ്ടായിരുന്നിട്ടും ഉത്തരവാദിത്വപ്പെട്ട ആരും ക്ഷണിക്കുകയോ കത്ത് നല്‍കുകയോ ചെയ്തിട്ടില്ലെന്നാണ് കെസിയുടെ പ്രതികരണം.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം

ആലപ്പുഴയോട് എനിക്കുള്ള സ്നേഹവും കടപ്പാടും അവസരം കിട്ടുമ്പോഴൊക്കെ ഞാൻ തുറന്നു പറഞ്ഞിട്ടുണ്ട്. എന്നിലെ പൊതു പ്രവർത്തകന് പാർലമെന്ററി പ്രവർത്തനത്തിന് ആദ്യമായി അവസരം തന്നത് ഈ മണ്ണാണ്. 13 വർഷക്കാലം ആലപ്പുഴയുടെ എം.എൽ.എ ആയിരിക്കാനും പിന്നീട് പത്തുവർഷം ഇന്ത്യൻ പാർലമെന്റിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കാനും എനിക്ക് അവസരം ഉണ്ടായി. 2009 ൽ ആലപ്പുഴ പാർലമെന്റിലേക്ക് മത്സരിക്കുമ്പോൾ തെരഞ്ഞെടുപ്പ് പ്രചരണത്തിലടക്കം ബൈപാസ് എന്ന സ്വപ്നം ഞാൻ പങ്കു വെച്ചു തുടങ്ങി. 1987 ൽ ആരംഭിച്ച് ആമയിഴയും വേഗത്തിലുള്ള നമ്മുടെ വികസനത്തിന്റെ ഉദാഹരണമായി കൊമ്മാടിയിലെ തുരുമ്പിച്ച ബോർഡും ശ്രീ.വി.എം.സുധീരൻ എം.പി ആയിരുന്നപ്പോൾ നിർമ്മിച്ച അപ്രോച്ച് റോഡുകളും കിടന്നു. എം.പി. ആയ ആദ്യ ദിനങ്ങളിൽ തന്നെ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് ആലപ്പുഴ ബൈപാസ് ഒരു മരീചീക ആയി അവശേഷിക്കുന്നതിൻ്റെ യഥാർത്ഥ കാരണം ബോധ്യപ്പെട്ടത്. ചേർത്തല – ഓച്ചിറ നാലു വരി പാത വികസനത്തിന്റെ ഭാഗമായാണ് ആലപ്പുഴ ബൈപാസും ഉൾപ്പെടുത്തിയിരുന്നത്. ഇതിനെ ഒരു പ്രത്യേക പദ്ധതി ആക്കിയില്ലെങ്കിൽ നാലുവരി പാതയുടെ സ്ഥലമെടുപ്പിന് കേരളത്തിൽ ഉണ്ടാകാവുന്ന പ്രതിസന്ധി ബൈപാസ് എന്ന നമ്മുടെ സ്വപ്നത്തിന് വിലങ്ങു തടിയാകും എന്ന തിരിച്ചറിവാണ് യു.പി.എ അദ്ധ്യക്ഷ ശ്രീമതി സോണിയ ഗാന്ധിയുടെ നിർദേശാനുസരണം ബഹു.പ്രധാനമന്ത്രി മൻമോഹൻ സിങ്, ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ.കമൽനാഥ് എന്നിവരുടെ കൂടി പങ്കാളിത്തമുള്ള ഒരു നിർണ്ണായക യോഗമാണ് ആലപ്പുഴ ബൈപാസിനെ ഒരു പ്രത്യേക പദ്ധതി ആക്കാൻ തീരുമാനിച്ചത്. 2010 ഡിസംബർ 9 ന് ശ്രീ.കമൽനാഥ് ഇതിന് ഭരണാനുമതി നൽകി. പിന്നെയും ഉണ്ടായിരുന്നു കടമ്പകൾ . കേന്ദ്രം നിർമ്മിച്ചാൽ BOT വ്യവസ്ഥയിൽ വലിയ ടോൾ ഏർപ്പെടുത്തേണ്ടി വരും എന്നത് വലിയ പ്രായോഗിക പ്രശ്നമായിരുന്നു. കേരളത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും ധനകാര്യ വകുപ്പ് മന്ത്രി ശ്രീ.കെ.എം.മാണിയെയും ഞാൻ ഇതിൻ്റെ പ്രാധാന്യവും പ്രായോഗിക പ്രശ്നങ്ങളും പറഞ് മനസിലാക്കി. പദ്ധതിച്ചിലവ് ഭീമമായതിനാൽ നിർമ്മാണത്തിനാവശ്യമായ പകുതിതുക സംസ്ഥാനം കൂടി വഹിക്കണമെന്ന അഭ്യർത്ഥന നടത്തി. അവർ തുറന്ന മനസോടെ ഇതിനെ സമീപിച്ചപ്പോൾ ഇന്ത്യയിൽ ആദ്യമായി സംസ്ഥാന സർക്കാരിൻ്റെ പങ്കാളിത്തത്തോടെ ദേശീയ പാതയിലെ ബൈപാസ് എന്ന ആശയം പിറവി കൊണ്ടു.. ബീച്ചിന്റെ മനോഹാരിത നഷ്ടപ്പെടുത്താതെ രണ്ട് റെയിൽവേ ഓവർ ബ്രിഡ്ജുകൾ ചേർന്ന എലവേറ്റഡ് ഹൈവേ എന്ന ആശയം അവതരിപ്പിച്ചപ്പോൾ സമൂഹ മാധ്യമങ്ങളിലും, രാഷ്ട്രീയമായും കടുത്ത എതിർപ്പും വിമർശനവും ഏറ്റുവാങ്ങി. ഇന്ത്യൻ പ്രധാനമന്ത്രി തൊട്ട് റെയിൽവേയിലെ ക്ലർക്കിനെ വരെ ഞാൻ ഈ ബൈപാസുമായി ബന്ധപ്പെട്ട് വിളിച്ചിട്ടുണ്ട് കണ്ടിട്ടുണ്ട്. എപ്പോഴൊക്കെ തടസ്സങ്ങൾ ഉണ്ടായോ അപ്പോഴൊക്കെയും ഇടപെടൽ നടത്തുകയും, അധികാരികളെ ഇടപെടീക്കുകയും ചെയ്തിട്ടുണ്ട്. 2019 ൽ ഞാൻ എം.പി.സ്ഥാനത്തു നിന്നും മാറുമ്പോൾ 90% പ്രവർത്തികൾ പൂർത്തികരിച്ചിട്ടുണ്ട് എന്ന് ബഹു.പൊതുമരാമത്ത് മന്ത്രി നിയമസഭയിൽ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. 2014 ൽ ഞാൻ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ ഇടതു പക്ഷം പൂർത്തിയാകാത്ത ബൈപാസ് ആയിരുന്നു തെരഞെടുപ്പ് പ്രചരണ ആയുധമായി എനിക്കെതിരേ ഉപയോഗിച്ചത്. ഇന്ന് എല്ലാ കടമ്പകളും കടന്ന് ആലപ്പുഴക്കാരുടെ സ്വപ്ന സാക്ഷാത്ക്കാരത്തിൻ്റെ നിമിഷത്തിലേക്ക് നാം കടന്നു ചെല്ലുന്നു. ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ ഞാൻ ഏറ്റെടുത്ത ഏറ്റവും വലിയ വെല്ലുവിളി ആണ് ആലപ്പുഴ ബൈപാസിന്റെ പൂർത്തീകരണം. അത് വൈകിയെങ്കിലും തുറക്കുന്ന നിമിഷം എന്നെ സംബന്ധിച്ച് അഭിമാനവും ചാരിതാർത്ഥ്യവുമുള്ളതാണ്. കഴിഞ്ഞ രണ്ട് ദിവസമായി ബൈപാസ് ഉദ്ഘാടന പരിപാടിയിൽ കൂടി പങ്കെടുക്കാവുന്ന തരത്തിൽ ഞാൻ കേരളത്തിൽ ഉണ്ടായിരുന്നു. ക്ഷണിതാക്കളുടെ കൂട്ടത്തിൽ പരിപാടിയിൽ ഉൾപ്പെടുത്തിയതായി പത്രത്തിൽ കണ്ടു എങ്കിലും ഉത്തരവാദിത്വപ്പെട്ട ആരും ക്ഷണിക്കുകയോ കത്ത് നൽകുകയോ ചെയ്തിട്ടില്ല. എന്തായാലും എല്ലാ ആലപ്പുഴക്കാരെ പോലെ ഞാനും ഈ ആഹ്ളാദത്തിൽ പങ്കുചേരുന്നു. ആറുവരിയിൽ ബൈപാസ് വികസിപ്പിക്കുന്നതിനും, ദേശീയ പാത വികസനത്തിനും പാർലമെന്റിലെ ഗതാഗത സ്ഥിരം സമിതി അംഗം എന്ന നിലയിൽ ഞാൻ ഇനിയുമേറേ കഠിനാധ്വാനം ചെയ്യും. പൊതു ജീവിതത്തിലെ ഏറ്റവും അനർഘ നിമിഷത്തിലൂടെയാണ് ഇന്ന് ഞാൻ കടന്നു പോകുന്നത്. ഈ സ്വപ്നം പങ്കുവെച്ച, ഏറെ പ്രതിസന്ധികൾ ഉണ്ടായപ്പോഴും അതെല്ലാം മറികടക്കാൻ കൂടെ നിന്ന, ബൈപാസ് പൂർത്തിയാക്കാൻ പ്രയത്നിച്ച എല്ലാവർക്കും നന്ദി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോഴിക്കോട്: മഴക്കാലത്ത് മോഷണം തടയാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി പോലീസ്. മഴക്കാലത്ത് കവര്‍ച്ചയ്ക്കുള്ള സാധ്യത കൂടുതലാണെന്നും മോഷണം ഒഴിവാക്കാന്‍ അത്യാവശ്യ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതും നല്ലതാണെന്ന് പോലീസ് പറയുന്നു. പലരും
error: Protected Content !!