ജയില്‍ മോചനത്തിന് തൊട്ടുപിന്നാലെ വി കെ ശശികലയ്ക്ക് നോട്ടീസയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്. കര്‍ണാടകയിലെ ബിനാമി സ്വത്ത് കേസിലാണ് ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ചൂണ്ടിക്കാട്ടി ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. ഫെബ്രുവരിയില്‍ ചെന്നൈയിലുള്ള ഇഡി ഓഫീസില്‍ എത്താനാണ് നിര്‍ദ്ദേശം.
ബിനാമി ഇടപാടില്‍ രണ്ടായിരം കോടിയുടെ വസ്തുക്കളിലാണ് ഇഡി വിശദീകരണം തേടിയിരിക്കുന്നത്. മുന്‍ എഐഡിഎംകെ നേതാവ് വികെ ശശികല ഇന്നലെയാണ് ജയില്‍ മോചിതയായത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷത്തെ ശിക്ഷാകാലാവധി ബുധനാഴ്ച്ച പൂര്‍ത്തിയായതോടെയായിരുന്നു ശശികലയുടെ ജയില്‍മോചനം.
കൊവിഡ് ബാധയെ തുടര്‍ന്ന് ബെംഗളുരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജയലളിതയുടെ തോഴിയായ ശശികല. ഒരാഴ്ച്ചത്തെ ചികിത്സ പൂര്‍ത്തിയാക്കി ചെന്നൈയിലേക്ക് മടങ്ങാനിരിക്കെയാണ് ഇഡി നോട്ടീസ്. 2017 ഫെബ്രുവരി 15 നായിരുന്നു ശശികല, ഇളവരസി, സുധാകരന്‍ എന്നിവരെ ബിനാമി കേസില്‍ റിമാന്‍ഡില്‍ വിടുന്നത്.
ബെംഗല്‍രുവില്‍ തുടരുന്നതിനാല്‍ തന്നെ കര്‍ണാടക പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷ തുടരും. ചികിത്സ പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെ ശശികലക്ക് വലിയ സ്വീകരണം നല്‍കാനാണ് അനുയായികള്‍ പദ്ധതിയിട്ടിരിക്കുന്നത്. നിലവില്‍ ശശികലയുടെ ആരോഗ്യം തൃപ്തികരമാണെന്നും അവരുടേയും കുടുംബത്തിന്റേയും നിര്‍ദേശ പ്രകാരമാണ് ചികിത്സയില്‍ തുടരുന്നതെന്നും ആശുപത്രി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ശശികല ജയില്‍ മോചിതയാകുന്നതിന് തൊട്ടുമുന്‍പ് ജയലളിതയ്ക്ക് 79 കോടിയുടെ സ്മാരകം നിര്‍മ്മിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി പ്രഖ്യാപിച്ചിരുന്നു. ജയലളിതയുടെ ലെഗസിയില്‍ അവകാശവാദം ഉന്നയിച്ച് ആരും വരേണ്ടതില്ലെന്ന സൂചനകൂടി ഈ പ്രഖ്യാപനത്തിനുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

