മലയാളി മത്സ്യത്തൊഴിലാളി ഉള്‍പ്പെടെ രണ്ടുപേരെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചുകൊന്ന എന്റിക്ക ലെക്‌സി കടല്‍ക്കൊലക്കേസ് ഒത്തുതീര്‍പ്പായി. മൊത്തം 10 കോടി രൂപ നഷ്ടപരിഹാരമായി നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാന്‍ ധാരണയായെന്ന് വിദേശകാര്യ മന്ത്രാലയം സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിയെ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാലുകോടി രൂപ വീതവും ബോട്ടുടമയ്ക്ക് 2 കോടിയും നല്‍കാമെന്ന് ഇറ്റലി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണിത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി ഇക്കാര്യത്തില്‍ ധാരണയായെന്ന് അധികൃതര്‍ അറിയിച്ചു.
രാജ്യാന്തര ട്രൈബ്യൂണല്‍ വിധിയുടെ പശ്ചാത്തലത്തില്‍ ജൂലൈ 8നാണ് കേസ് സുപ്രീം കോടതി അവസാനം പരിഗണിച്ചത്. ഇറ്റലി മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അന്ന് വ്യക്തമാക്കിയിരുന്നു. നഷ്ടപരിഹാരം സംബന്ധിച്ച് ഇറ്റലിയും ഇന്ത്യയും ചര്‍ച്ചയിലൂടെ ഒരു വര്‍ഷത്തിനകം തീരുമാനിക്കണമെന്നാണ് രാജ്യാന്തര ട്രൈബ്യൂണല്‍ മേയ് മാസത്തില്‍ നിര്‍ദേശിച്ചത്.
സെന്റ് ആന്റണീസ് ബോട്ടിലെ എട്ട് മത്സ്യത്തൊഴിലാളികള്‍, ഒപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത മത്സ്യത്തൊഴിലാളി പ്രിജിന്റെ അമ്മ, കൊല്ലപ്പെട്ട അജേഷ് പിങ്കിയുടെ ബന്ധു എന്നിവര്‍ കേസില്‍ കക്ഷി ചേരാന്‍ നല്‍കിയ അപേക്ഷ സുപ്രീം കോടതി രജിസ്ട്രി നേരത്തെ തള്ളിയിരുന്നു. ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ അപ്പീലിന് വ്യവസ്ഥയില്ല. നഷ്ടപരിഹാരത്തിന്റെ തോതിനെക്കുറിച്ച് തര്‍ക്കമുണ്ടെങ്കില്‍ ഒരു വര്‍ഷത്തിനകം ട്രൈബ്യൂണലിനെ സമീപിക്കാം. സമീപിക്കുന്നില്ലെങ്കില്‍ അടുത്ത മേയ് 21ന് കേസ് അവസാനിപ്പിക്കുമെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കിയിരുന്നു.
കടല്‍ക്കൊള്ളയെന്ന ആശങ്കയില്‍ വെടിവച്ച നാവികരെ എന്തു ചെയ്യണമെന്ന് ഇറ്റലിയിലെ കോടതി തീരുമാനിക്കട്ടെയെന്നാണ് ട്രൈബ്യൂണല്‍ വ്യക്തമാക്കിയത്.

