‘

ലവ് ജിഹാദിന്റെ പേരിലുള്ള മതപരിവർത്തനം ഗൗരവമായി കാണുന്നുവെന്നും നിയമനിർമാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെന്നും കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. മംഗളൂരുവിൽ നടന്ന ബി.ജെ.പി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലവ് ജിഹാദിനെതിരെയുള്ള നിയമ നിർമാണം സംബന്ധിച്ച് ഉന്നത് ഉദ്യോഗസ്ഥരുമായി ഇതിനകം ചർച്ച നടത്തികഴിഞ്ഞു. ഇനി നിയമം തയ്യാറാക്കി നടപ്പാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ലവ് ജിഹാദിനെതിരെ നിയമം കൊണ്ട് വരുമെന്ന് യു.പി, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ അറിയിച്ചതിന് പിന്നാലെയാണ് കർണാടകയുടേയും പ്രതികരണമുണ്ടായത്. തുടർന്നാണ് പാർടി യോഗത്തിലും വിഷയത്തിൽ അദ്ദേഹത്തിന്റെ പ്രതികരണമുണ്ടായത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകളിലും അന്വേഷണത്തിലും കേരളത്തിൽ ലൗ ജിഹാദ് നടന്നതായി കണ്ടെത്തിയിട്ടില്ലെന്ന് നേരത്തേ വിശദീകരണമുണ്ടായിരുന്നു. ലോക്സഭയിൽ ബെന്നി ബെഹന്നാൻ എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സഹമന്ത്രി ഇക്കാര്യം അറിയിച്ചത്.
കേരളത്തിൽ രണ്ട് മത വിഭാഗക്കാർ തമ്മിൽ വിവാഹം നടന്നിട്ടുണ്ടെന്നും എന്നാൽ എൻ.ഐ.ഐ അടക്കം അന്വേഷിച്ചിട്ടും ലൗ ജിഹാദ് നടന്നതായി കണ്ടെത്തിയിട്ടില്ലെന്നും സഹമന്ത്രി വിശദീകരിച്ചിരുന്നു.

